arrest

മുംബയ്: റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്‌കേസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്‌ഖിന്റെ ( 30 ) ഭാര്യ റുക്‌സാന പിടിയിൽ. യുവതിയും പ്രതികളിലൊരാളായ ജയ് ചൗഡയും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെ കൊലപ്പെടുത്തി ചൗഡയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു റുക്‌സാനയുടെ പദ്ധതി. ഇതിനായി അറസ്റ്റിലായ ശിവജിത് സുരേന്ദ്ര സിംഗുമൊത്ത് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ദക്ഷിണ മുംബയിലെ പൈധുണിയിലെ വീട്ടിലേക്ക് അർഷാദിനെ വിളിച്ചുവരുത്തിയ ചൗഡ മദ്യം നൽകിയ ശേഷം തലയ്‌ക്കടിച്ചും കത്തി ഉപയോഗിച്ചും കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് വിദേശത്തുള്ള സുഹൃത്തിന് ചൗഡ അയച്ചുകൊടുത്തതായും പൊലീസ് കണ്ടെത്തി. മൃതദേഹം സ്യൂട്ട്‌കേസിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചെങ്കിലും അതിൽ നിന്നും രക്തം വരുന്നത് പൊലീസുകാരൻ കണ്ടു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

കൊല്ലപ്പെട്ട അർഷാദ് അറസ്റ്റിലായ ജയ് ചൗഡ, ശിവജിത് സുരേന്ദ്ര സിംഗ് എന്നിവരും റുക്‌സാനയും സംസാര - കേൾവി ശേഷി ഇല്ലാത്തവരാണ്. ഭിന്നശേഷിക്കാർക്കായുള്ള പരിപാടിക്കിടെയാണ് നാലുപേരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. സംഭവസ്ഥലത്ത് നിന്ന് ചൗഡയെ പിടികൂടിയ പൊലീസ്, രക്ഷപ്പെട്ട സിംഗിനെ ഉല്ലാസ്‌ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിന്നീട് അറസ്റ്റ് ചെയ്‌തത്.