gun
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തില്‍ സ്വന്തമായി ലൈസന്‍സുള്ള തോക്ക് ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് 7531 പേര്‍ക്കാണ് സ്വന്തമായി തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളത്. ഈ എണ്ണം ഇനിയും കൂടുമെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയതായി 500ല്‍ അദികം ആളുകള്‍ തോക്കിന് ലൈസന്‍സ് ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തോക്കിന് ലൈസന്‍സ് ഉള്ളത് കോട്ടയം ജില്ലയിലാണ്.

പുതിയതായി തോക്ക് ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ളവരിലും മുന്നില്‍ അക്ഷരനഗരി തന്നെയാണ്. 1562 കോട്ടയംകാര്‍ക്ക് നിലവില്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉണ്ട്. 77 പേര്‍ ജില്ലയില്‍ നിന്ന് പുതിയതായി ലൈസന്‍സിന് അപേക്ഷിച്ചിട്ടുമുണ്ട്. രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. 1278 പേര്‍ക്ക് ജില്ലയില്‍ നിലവില്‍ ലൈസന്‍സുണ്ട്. 52 പേര്‍ പുതിയതായി അപേക്ഷ നല്‍കിയിട്ടുണ്ട്.

പുതിയ ആയുധ ലൈസന്‍സ് ലഭിക്കുന്നതിന് ഇപ്പോള്‍ പരിശീലനം നിര്‍ബന്ധമാണ്. പ്രത്യേക കോഴ്‌സ് പാസാകുന്നവര്‍ക്ക് മാത്രം തോക്ക് ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന തീരുമാനം വൈകാതെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വയരക്ഷയെക്കുറിച്ചുള്ള ആകുലതയാകാം സംസ്ഥാനത്ത് തോക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനുള്ള കാരണമെന്നാണ് വിലയിരുത്തല്‍.

അതേസമയം, സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ തോക്ക് ഉപയോഗിക്കുന്ന നിരവധിപേരുണ്ടാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത തോക്ക് ഉപയോഗം ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ്. മുമ്പ് മുംബയില്‍ നിന്നാണ് അനധികൃതമായി ഉപയോഗിക്കുന്ന തോക്കുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് ബിഹാറില്‍ നിന്നാണ് കൂടുതലായും എത്തുന്നത്.

വിവിധ ജില്ലകളില്‍ തോക്ക് ലൈസന്‍സ് ഉടമകള്‍, ബ്രാക്കറ്റില്‍ പുതിയ അപേക്ഷകരുടെ എണ്ണം

തിരുവനന്തപുരം 486 (26)
കൊല്ലം 132 (10)
പത്തനംതിട്ട 196 (32)
ആലപ്പുഴ 172 (38)
കോട്ടയം 1562 (77)
ഇടുക്കി 453 (31)
എറണാകുളം 1278 (52)
തൃശൂര്‍ 362 (25)
പാലക്കാട് 566 (31)
മലപ്പുറം 329 (40)
വയനാട് 160 (26)
കോഴിക്കോട് 539 (11)
കണ്ണൂര്‍ 461 (60)
കാസര്‍കോട് 835 (41)