crime
പ്രതി സഞ്ജയ് റോയ് (നടുവില്‍)

കൊല്‍ക്കത്ത: ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രതി ആശുപത്രി പരിസരത്ത് വച്ച് മദ്യപിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രി 11 മണിയോടെ സഞ്ജയ് ആശുപത്രിയുടെ പിന്‍വശത്ത് പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പരിശോധനയ്ക്കിടെ സഞ്ജയ് റോയിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അക്രമാസക്തമായ നിരവധി അശ്ലീല വീഡിയോകള്‍ പൊലീസ് കണ്ടെത്തി. അദ്ദേഹത്തിന്റെ മൊബൈല്‍ ഇത്തരം വീഡിയോകളാല്‍ നിറഞ്ഞിരുന്നു, ഇത് മാനസിക രോഗിയോ അല്ലെങ്കില്‍ വികൃത സ്വഭാവമുള്ള വ്യക്തിയോ ആണെന്നതിന് തെളിവാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ വനിതാ ഡോക്ടര്‍ ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുന്നതിനായി സെമിനാര്‍ ഹാളിലേക്ക് പോകുകയായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് കൃത്യം നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്ന ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിന് രണ്ട് പ്രവേശന പോയിന്റുകളുണ്ട്. കുറ്റകൃത്യം നടന്ന രാത്രിയില്‍, ഈ പ്രവേശന കവാടങ്ങളിലൊന്ന് അടച്ചു, പിന്‍വാതില്‍ തുറന്നു. ഇതിലൂടെയാണ് പ്രതി സഞ്ജയ് വനിതാ ഡോക്ടര്‍ക്ക് അടുത്ത് എത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ മറ്റ് ചിലരുടെ സാന്നിദ്ധ്യവും ഈ പ്രദേശത്ത് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളുമാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ സിവിക് പൊലീസ് വോളന്റിയറായ സഞ്ജയ്ക്ക് അന്നേ ദിവസം ഈ പ്രദേശത്ത് വരേണ്ട കാര്യമില്ലായിരുന്നു. വികൃതമായ മനസിനുടമയായ ഇയാള്‍ അന്ന് കണ്ടിരുന്നത് സാധാരണ ആളുകള്‍ കാണുന്ന തരത്തിലുള്ള അശ്ലീല വിഡിയോകള്‍ അല്ലായിരുന്നുവെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.സംഭവസ്ഥലത്ത് നിന്ന് രക്തക്കറ കഴുകിക്കളയാന്‍ ശ്രമിച്ചതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 4:45 ഓടെ സെമിനാര്‍ മുറിയില്‍ നിന്ന് റോയ് ഇറങ്ങിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.


കുറ്റകൃത്യത്തിന് ശേഷം, റോയ് നാലാം ബറ്റാലിയന്റെ ബാരക്കിലേക്ക് പോയി അവിടെ കിടന്നുറങ്ങുകയായിരുന്നു. ഇതേ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്ത ഇയാള്‍ അപ്പോഴും മദ്യലഹരിയിലായിരുന്നു. പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിത അനുസരിച്ച് കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 23 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ശനമായ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി മമത ബാനര്‍ജി വേണ്ടിവന്നാല്‍ പ്രതിയെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്നും പ്രതികരിച്ചിരുന്നു.

പ്രതി നാല് വിവാഹം ചെയ്തിട്ടുണ്ടെന്നും മൂന്നു പേരും ഉപേക്ഷിച്ചു പോയെന്നും അയല്‍വാസികള്‍ അറിയിച്ചു. ലഹരിക്കടിമായായിരുന്നെന്നും പറയുന്നു. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ദ്ധനഗ്‌നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഡോക്ടര്‍ ക്രൂരമായ മാനഭംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സിവിക് വൊളന്റിയറായ പ്രതി പിടിയിലായത്.


പ്രതി സഞ്ജയ് റോയ് (നടുവില്‍)