army
പ്രതീകാത്മക ചിത്രം (ഫയല്‍ ഫോട്ടോ)

ന്യൂഡല്‍ഹി: ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ അനന്ത്‌നാഗില്‍ ഭീകരര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. പരിക്കേറ്റ നാട്ടുകാരില്‍ ഒരാള്‍ ഇന്നലെ മരണത്തിനു കീഴടങ്ങി.

നാലോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കരുതുന്ന അഹ്ലന്‍ ഗഗര്‍മണ്ഡു വനമേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. പ്രദേശവാസികള്‍ ഭീകരര്‍ക്കൊപ്പം പ്രദേശവാസികളുമുണ്ടോ എന്നതില്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മൂന്ന് സൈനികരും പ്രദേശവാസിയും ചികിത്സയിലാണ്.

തെക്കന്‍ കാശ്മീരിലെ കോക്കര്‍നാഗ് അഹ്ലാന്‍ ഗഗര്‍മണ്ഡു വനമേഖലയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ കരസേന, ജമ്മു കാശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ് എന്നിവയുടെ സംയുക്ത സംഘം തെരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരര്‍ വെടിവയ്ക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ഹവില്‍ദാര്‍ ദീപക് കുമാര്‍ യാദവ്, ലാന്‍സ് നായിക് പ്രവീണ്‍ ശര്‍മ എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈന്യവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ദുഃഖം രേഖപ്പെടുത്തി.

അതിനിടെ, ഇന്നലെ കിഷ്ത്വാര്‍ മേഖലയില്‍ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രണ്ട് ഭീകരരര്‍ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത നടപടി തുടരുകയാണ്. പ്രദേശം സേന വളഞ്ഞു. ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ആഴ്ച നേരിട്ട് വിലയിരുത്തിയിരുന്നു. സന്ദര്‍ശനത്തിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടല്‍.