വാഷിംഗ്ടൺ: മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാനി - കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണയെ (63) ഇന്ത്യയ്ക്ക് കൈമാറാമെന്ന് യു.എസ് കോടതി. നിലവിൽ ലോസ് ആഞ്ചലസിലെ ജയിലിലാണ് റാണ. റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ കൈമാറിയതോടെയാണ് ഉത്തരവ്.
ഇതോടെ യു.എസ് - ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറ്റം ചെയ്യാൻ വഴിയൊരുങ്ങി. റാണയെ ഇന്ത്യക്ക് കൈമാറാൻ കഴിഞ്ഞ വർഷം മേയിൽ കാലിഫോർണിയയിലെ കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റാണ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഈ വിധി ശരിവച്ചുകൊണ്ടാണ് അപ്പീൽ കോടതിയുടെ ഉത്തരവ്.
റാണയും യു.എസ് ഭീകരൻ ഡേവിഡ് ഹെഡ്ലിയും ലഷ്കറെ ത്വയ്ബ അടക്കമുള്ള പാക് ഭീകര സംഘടനകൾക്കൊപ്പം ചേർന്ന് മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാക് വംശജനായ ഹെഡ്ലി നിലവിൽ അമേരിക്കൻ ജയിലിലാണ്. 2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഡെൻമാർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒരു കേസിലും ലഷ്കർ ഭീകരർക്ക് സഹായം നൽകിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാണയെ 2013ൽ ഷിക്കാഗോ കോടതി 14 വർഷം തടവിന് വിധിച്ചിരുന്നു. മുംബയ് ഭീകരാക്രമണത്തിലെ പങ്ക് തെളിയാത്തതിനാൽ ആ കേസിൽ ഇയാൾക്ക് യു.എസ് കോടതി ശിക്ഷ നൽകിയില്ല. 2020 ജൂണിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ഇയാളെ ഇന്ത്യയുടെ ആവശ്യപ്രകാരം യു.എസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.