'അമ്മ' സംഘടനയുടെ സെക്രട്ടറി കസേരയിൽ ഇരുന്ന ഇടവേള ബാബു അടുത്തിടെയാണ് സ്ഥാനമൊഴിഞ്ഞത്. ഇരുപത്തിയഞ്ച് വർഷമാണ് അദ്ദേഹം സംഘടനയെ നയിച്ചത്. എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാതെ പോയതെന്നതിനെപ്പറ്റി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
സംഗീതവും നൃത്തവുമറിയാവുന്ന ഒരാളെ ജീവിത സഖിയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വീട്ടുകാർ വിവാഹാലോചന നടത്തുന്നതിനിടയിൽ കുടുംബത്തിലെ ഒരു പെൺകുട്ടി തന്നോട് പ്രണയം തുറന്നുപറഞ്ഞു. അങ്ങനെ തങ്ങൾ പ്രണയത്തിലായി. എന്നാൽ ഇരുവീട്ടുകാരും ബന്ധത്തെ എതിർത്തു.
സിനിമാക്കാരനാണെന്നതായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ കണ്ട പോരായ്മ. വീട്ടുകാരുടെ മനസ് മാറാൻ വേണ്ടി എട്ടു വർഷത്തിലധികം കാത്തിരുന്നു. ഇരുവീട്ടുകാരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. വിഷയത്തിൽ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇടപെട്ടിട്ടുണ്ടെന്ന് ഇടവേള ബാബു പറയുന്നു.
അമൃതാനന്ദമയിക്ക് ആ പെൺകുട്ടിയെ അറിയാമായിരുന്നു. ആ പെൺകുട്ടിയെക്കുറിച്ച് സംസാരിക്കാനായി താൻ അമൃതപുരിയിലേക്ക് പോയി. വിവാഹവുമായി മുന്നോട്ടുപോകാനായിരുന്നു അമൃതാനന്ദമയിയുടെ നിർദേശം. എന്നാൽ ഇതിനിടയിൽ പെൺകുട്ടിയെ വീട്ടുകാർ തമിഴ്‌നാട്ടിലേക്ക് കടത്തി. അവിടെ നിന്ന് കാനഡയിലേക്ക് കടത്താനായിരുന്നു പ്ലാൻ. അങ്ങനെ കൊച്ചിൻ ഹനീഫ വഴി കരുണാനിധിയെ ബന്ധപ്പെട്ടു. ഹെബിയസ് കോർപസ് നൽകാൻ തീരുമാനിച്ചു. എന്നാൽ ഒരുപാട് പേരെ വേദനിപ്പിച്ചുകൊണ്ട് ഒന്നിക്കേണ്ടെന്ന് തങ്ങൾ തീരുമാനിച്ചു. മറ്റൊരു വിവാഹം വേണ്ടെന്ന് അന്ന് തന്നെ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആ പെൺകുട്ടി ഇന്ന് വിദേശത്ത് ഡോക്‌ടറാണെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.