മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന സ്‌പാനിഷ് മുത്തശ്ശി മറിയ ബ്രാന്യാസ് മൊറേറ (117) ഓർമ്മയായി. ചൊവ്വാഴ്ച കാറ്റലോണിയയിലെ ഒലോട്ട് പട്ടണത്തിലുള്ള നഴ്സിംഗ് ഹോമിൽ ഉറക്കത്തിലായിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ട് ദശാബ്‌ദമായി ഈ നഴ്സിംഗ് ഹോമിലെ അന്തേവാസിയാണ് മറിയ. 1907 മാർച്ച് 4ന് യു.എസിലെ സാൻഫ്രാൻസിസ്കോയിൽ ജനിച്ച മറിയ സ്‌പാനിഷ് ഫ്ലൂ, രണ്ട് ലോക മഹായുദ്ധങ്ങൾ, സ്‌പാനിഷ് ആഭ്യന്തര യുദ്ധം തുടങ്ങി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായി. 2020ൽ കൊവിഡിനെയും അതിജീവിച്ചു. 1915ലാണ് മറിയയുടെ കുടുംബം സ്വദേശമായ സ്‌പെയിനിലെത്തിയത്.
അറ്റ്‌ലാൻഡിക് സമുദ്രം വഴിയുള്ള യാത്രയ്‌ക്കിടെ ക്ഷയം ബാധിച്ച് പിതാവ് മരിച്ചു. 1931ൽ ഡോക്‌ടറായ ജോവാൻ മോററ്റിനെ മറിയ വിവാഹം ചെയ്‌തു. 1976ൽ അദ്ദേഹം അന്തരിച്ചു. മറിയയുടെ മൂന്ന് മക്കളിൽ ഒരാൾ ജീവിച്ചിരിപ്പില്ല. 11 ചെറുമക്കളുണ്ട്. മറിയ ഇന്നേവരെ ആശുപത്രിയിൽ കിടന്നിട്ടില്ലെന്നും കേൾവിക്കുറവും നടക്കാനുള്ള ബുദ്ധിമുട്ടും ഒഴിച്ചാൽ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇളയ മകൾ റോസ പറയുന്നു. ലളിതവും സമാധാനത്തോടെയുമുള്ള ജീവിതമാണ് മറിയയുടെ ദീർഘായുസിന്റെ രഹസ്യമെന്നും റോസ കൂട്ടിച്ചേർത്തു.
റെക്കാഡ് റ്റമീകോയ്ക്ക്
മറിയ മുത്തശ്ശിയുടെ മരണത്തോടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് 116 വയസുള്ള ജപ്പാൻകാരി റ്റമീകോ ഇറ്റൂക്ക സ്വന്തമാക്കി. അതേ സമയം, ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി ഫ്രഞ്ച് പൗരയായ ജീൻ ലൂയി കാൽമെന്റ് ആണ്. 1875 ഫെബ്രുവരി 21ന് ജനിച്ച ജീൻ 122ാം വയസിലാണ് അന്തരിച്ചത്.