ഓസ്റ്റിൻ: റോബോട്ടിനെ മനുഷ്യനെ പോലെ നടക്കാൻ പഠിപ്പിക്കാൻ കഴിയുന്നവർക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്‌ത് ഇലോൺ മസ്‌കിന്റെ ടെസ്‌ല കമ്പനി. സാങ്കേതിക രംഗത്ത് മനുഷ്യന്റെ പകരക്കാരനാകുമെന്ന് ശാസ്‌ത്രലോകം വിശ്വസിക്കുന്ന ഹ്യൂമനോയിഡുകളെ മനുഷ്യനെപ്പോലെ നടക്കാൻ പഠിപ്പിക്കാനാണ് ടെസ്‌ല ആളുകളെ തെരയുന്നത്.
മോഷൻ ക്യാപ്‌ചർ സ്യൂട്ടുകളും വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകളും ധരിച്ചാണ് ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കേണ്ടത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം 50പേരെ ഡാറ്റ കളക്ഷൻ ഓപ്പറേറ്റർമാരായി ടെസ്‌ല റിക്രൂട്ട് ചെയ്‌തതായി ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അഞ്ചടി ഏഴ് ഇഞ്ച് ഉയരവും അഞ്ചടി 11 ഇഞ്ച് ഉയരവുമുള്ളവരെയാണ് ഈ പ്രത്യേക ജോലിക്കായി കമ്പനിക്ക് ആവശ്യം. ഏഴ് മണിക്കൂറോ അതിലധികമോ നേരം വിആർ ഹെഡ്‌സെറ്റ് ധരിക്കാൻ സന്നദ്ധരായിരിക്കണം. ഡാറ്റ കളക്ഷന്റെ ഭാഗമായി 30 പൗണ്ട് (ഏകദേശം 15 കിലോഗ്രാം) വരെ ഭാരം കൂടി വഹിക്കേണ്ടതായി വരും. രണ്ടായിരം രൂപ മുതൽ നാലായിരം രൂപ വരെയാണ് മണിക്കൂറിന് ടെസ്‌ല തരുന്ന ശമ്പളം.
ഹ്യൂമനോയിഡുകളെ വികസിപ്പിക്കുന്നതായി ഇലോണ്‍ മസ്‌ക് 2021ൽ ടെസ്‌ല കമ്പനിയുടെ എഐ ഡേയിലാണ് വ്യക്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം ഇതിന്‍റെ ആദ്യരൂപം പുറത്തിറക്കിയിരുന്നു. ഈ ഹ്യൂമനോയിഡിന് നടക്കാനും ആളുകളെ കൈവീശി കാണിക്കാനുമുള്ള ശേഷിയുണ്ട്. ഇതിന് ബോക്‌സുകള്‍ എടുത്തുമാറ്റി മറ്റൊരിടത്ത് കൊണ്ടുപോയി വയ്ക്കാനുമാകും എന്നാണ് ടെസ്‌ല പറയുന്നത്. ടെസ്‌ലയുടെ ഫാക്ടറിയില്‍ രണ്ട് റോബോട്ടുകളെ ഇതിനകം ഉപയോഗിക്കുന്നുണ്ട് എന്ന് ടെസ്‌ല ഈ വർഷത്തിന്റെ ആദ്യം അറിയിച്ചിരുന്നു. 2026ഓടെ ഈ ഹ്യൂമനോയിഡിന്റെ നിര്‍മാണം വര്‍ദ്ധിപ്പിക്കും എന്നാണ് കരുതുന്നത്.