finance


കോഴിക്കോട്: ജില്ലയില്‍ 45 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവുമായി കേരള ചിക്കന്‍. ഗുണമേന്മയുള്ള കോഴിയിറച്ചി മിതമായ വിലയില്‍ വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2021 ലാണ് ജില്ലയില്‍ കുടുംബശ്രീ വഴി നേരിട്ട് ചിക്കന്‍ വില്‍പ്പന ആരംഭിച്ചത്. ദിവസം ശരാശരി 25,000 കിലോ ചിക്കന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം മാത്രം 15 കോടിയുടെ വിറ്റുവരവുണ്ടായി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇന്നലെ വരെ എട്ടര കോടിയുടെ വിറ്റുവരവുമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 293 കോടിയാണ് വിറ്റുവരവ്. 216 കോടി കിലോ ചിക്കനാണ് വില്‍പ്പന നടത്തിയത്.

55 ഫാമുകളും 18 ഔട്ട്‌ലറ്റുകളും

കേരളചിക്കന് ജില്ലയില്‍ 55 ഫാമുകളും 18 ഔട്ട്‌ലറ്റുകളുമാണുളളത്. കുടുംബശ്രീ അംഗങ്ങളായ 36 വനിതകളാണ് ഫാമിന്റെ ഗുണഭോക്താക്കള്‍. 1000 മുതല്‍ 10000 വരെ കോഴിക്കുഞ്ഞുങ്ങളെ ഉള്‍ക്കൊള്ളാവുന്നതാണ് ഓരോ ഫാമും. 2019 ല്‍ കുടുംബശ്രീ വഴി ആരംഭിച്ച കേരളചിക്കന്‍ ഘട്ടംഘട്ടമായാണ് ഓരോ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. 45 ദിവസം കോഴികളെ വളര്‍ത്തി കൈമാറുമ്പോള്‍ കര്‍ഷകര്‍ക്ക് ശരാശരി 50,000 രൂപയും ഔട്ട്ലെറ്റ് നടത്തിപ്പുകാര്‍ക്ക് മാസം 87,000 രൂപയുമാണ് വരുമാനം ലഭിക്കുക. വളര്‍ച്ചയെത്തുമ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കും. തീറ്റ, മരുന്ന് തുടങ്ങിയ ആനുകൂല്യങ്ങളും സൗജന്യമാണ്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആന്റി ബയോട്ടിക്കുകളും മറ്റും നല്‍കാത്തതിനാല്‍ ഗുണമേന്മയുള്ള മായം കലരാത്ത കോഴിയിറച്ചിയാണ് വിപണിയിലെത്തിക്കുന്നത്.

സാധാരണക്കാര്‍ക്ക് ആശ്വാസം

കോഴിവില ദിനം പ്രതി ദിനം വര്‍ദ്ധിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുകയാണ് കേരള ചിക്കന്‍. നിലവില്‍ കേരള ചിക്കന്‍ കോഴിയിറച്ചിക്ക് 169 രൂപയും കോഴിക്ക് 113 രൂപയുമാണ്. പൊതുമാര്‍ക്കറ്റില്‍ കിലോ ചിക്കന് ഇന്നലെ 190-200 രൂപയാണ്. പൊതുവിപണിയേക്കാള്‍ പലപ്പോഴും വില കുറയുന്നതിനാല്‍ കേരള ചിക്കന്റെ സ്വീകാര്യത വര്‍ദ്ധിച്ചതായി കുടുംബശ്രീ അധികൃതര്‍ പറയുന്നു.

പദ്ധതി ഇവിടങ്ങളില്‍

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍

കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടെ ഔട്ട്ലെറ്റുകളുടെയും ഫാമുകളുടെയും എണ്ണം ഉയരും.

ഐശ്വര്യ, ജില്ലാ പോഗ്രാം മാനേജര്‍, ആനിമല്‍ ഹസ്ബന്‍ഡറി കുടുംബശ്രീ മിഷന്‍