കാഠ്മണ്ഡു: നേപ്പാളിലെ താനാഹുൻ ജില്ലയിൽ ഇന്ത്യൻ സഞ്ചാരികൾ യാത്ര ചെയ്ത ബസ് മർസ്യാംദി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ് മരണവിവരം സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്ക് ഇനിയും വ്യക്തമല്ലെന്നും കൂടുതൽ യാത്രക്കാരും മഹാരാഷ്ട്രയിലെ ജൽകാവ് ജില്ലയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 24 മൃതദേഹങ്ങൾ നാസിക്കിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനം സജ്ജീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
വെള്ളിയാഴ്ച്ച പ്രാദേശിക സമയം, രാവിലെ 11.30ന് തനാഹുൻ ജില്ലയിലായിരുന്നു സംഭവം. ഡ്രൈവറും സഹഡ്രൈവറും ഉൾപ്പെടെ ബസ്സിൽ 43 പേരാണുണ്ടായിരുന്നത്. ദേശീയപാതയിൽനിന്ന് നിയന്ത്രണംവിട്ട ബസ്, 150 അടി താഴ്ചയിലുള്ള നദിയിലേക്ക് വീഴുകയായിരുന്നു. മോശം കാലാവസ്ഥയും അപകടകരമായ റോഡുകളുമാണ് പലപ്പോഴും നേപ്പാളിൽ ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നത്. ജൂലായിൽ ചിത്വാനിലെ ഹൈവേയിലുണ്ടായ മണ്ണിടിച്ചിലിനിടെ രണ്ട് ബസുകൾ ത്രിശൂലി നദിയിലേക്ക് പതിച്ച് 60ഓളം പേർ മരിച്ചിരുന്നു.