siddique

കൊച്ചി: നടി രേവതി സമ്പത്തിന്റെ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. ആരോപണത്തിൽ സ്വമേധയാ രാജിവയ്ക്കുകയാണെന്ന് സിദ്ദിഖ് അറിയിച്ചു. രാജിവയ്ക്കുന്നതായി അറിയിച്ച് അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് ഇമെയിൽ സന്ദേശയമച്ചു. സിദ്ദിഖിനെതിരെ നിയമനടപടിയുണ്ടാവുമെന്നും സൂചനയുണ്ട്.

ഇന്നലെ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് മോഡൽ കൂടിയായ രേവതി ആരോപണങ്ങൾ ഉന്നയിച്ചത്. 2016ൽ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന്ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.

തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഫേസ് ബുക്കിൽ 2019ൽ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിട്ടു. പ്ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്.

നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടേ" എന്ന സിനിമാ പ്രിവ്യൂവിന് ക്ഷണിച്ചുവരുത്തിയ ശേഷമാണ് മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ക്രിമിനലാണ് ഇയാൾ. പലരോടും ഇക്കാര്യം പറഞ്ഞതിന് എന്റെ സിനിമാ സ്വപ്നങ്ങളെ ഇല്ലാതാക്കി. ആരും എന്നെ വിശ്വസിച്ചില്ല, ഒപ്പം നിന്നില്ല. മാതാപിതാക്കളുടെ പിന്തുണയായിരുന്നു ശക്തി. ഇപ്പോഴും ആ ദുരനുഭവത്തിൽ നിന്ന് മുക്തയായിട്ടില്ലെന്നും രേവതി പറഞ്ഞു.

ഒന്നരമാസം മുൻപാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തത്. ഇടവേള ബാബുവിന്റെ പിൻഗാമിയായിട്ടാണ് നടൻ എത്തിയത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം 'അഭിനയമറിയാതെ' എന്ന് പേരിൽ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തിരുന്നു.കൊച്ചിയിൽ വച്ചാണ് പ്രകാശനം ചെയ്തത്. ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.