മലപ്പുറം: കൊച്ചിയിൽ ഡി.സി.പിയായിരിക്കെ നടൻ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റായ യുവതി വന്ന് തന്നോട് സംസാരിച്ചിരുന്നെന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ പറഞ്ഞു. ഒന്നരവർഷം മുമ്പാണ് യുവതി സമീപിച്ചത്. അന്നു രേഖാമൂലം പരാതി നൽകാൻ പറഞ്ഞപ്പോൾ വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് പോകേണ്ടതുള്ളതിനാൽ അസൗകര്യം അറിയിച്ചു. ഇതോടെ, കേസുമായി മുന്നോട്ട് പോവാൻ സാധിച്ചില്ല. കേസുമായി ബന്ധപ്പെട്ട് സഹായം ആവശ്യമെങ്കിൽ ഇനിയും ചെയ്യാൻ തയ്യാറാണ്. യുവതി നേരത്തെ സമീപിച്ചതടക്കമുള്ള കാര്യങ്ങൾ ആവശ്യമെങ്കിൽ മൊഴിയായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.