cricket

റാവല്‍പിണ്ടി: ചരിത്രത്തിലാദ്യമായി പാകിസ്ഥാനെ അവരുടെ നാട്ടില്‍ പോയി ടെസ്റ്റ് മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പത്ത് വിക്കറ്റിന് മത്സരത്തില്‍ പാകിസ്ഥാന്‍ തോല്‍വി വഴങ്ങുകയായിരുന്നു. മുന്‍ താരങ്ങളും ആരാധകരും തോല്‍വിയില്‍ കടുത്ത അമര്‍ഷത്തിലാണ്. പാക് സൂപ്പര്‍താരങ്ങള്‍ക്കെതിരെയും ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെതിരെയും വലിയ വിമര്‍ശനം ഉയരുന്നുമുണ്ട്.

ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം റമീസ് രാജ. പാകിസ്ഥാന്റെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ റമീസ് രാജ അതിലൊന്ന് ഇന്ത്യയാണെന്നും അഭിപ്രായപ്പെട്ടു. പാകിസ്ഥാന്റെ പേസ് ബൗളിംഗ് നിരയെ ലോകത്തിലെ എല്ലാ ടീമുകളും ഭയത്തോടെയും ബഹുമാനത്തോടെയുമാണ് കണ്ടിരുന്നത്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെ ഭയക്കാത്ത ബാറ്റര്‍മാരുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയാണ് ഇവര്‍ക്കെതിരെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ലോകത്തിന് കാണിച്ച് കൊടുത്തതെന്നാണ് റമീസ് രാജ പറയുന്നു.

ആദ്യമായി നേരിട്ടപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരും ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുന്നതാണ് ഏറ്റവും നല്ല രീതിയെന്ന് മനസിലാക്കിയ ഇന്ത്യ അത് കളത്തില്‍ തെളിയിച്ച് കാണിച്ചു. ഇതോടെ മറ്റ് ടീമുകളിലെ ബാറ്റര്‍മാരും അതേ തന്ത്രം പ്രയോഗിക്കാന്‍ തുടങ്ങിയെന്നാണ് റമീസ് രാജയുടെ വിലയിരുത്തല്‍. ടീം സെലക്ഷനിലെ അപാകം, ഒരു സ്പെഷ്യല്‍ സ്പിന്നറുടെ അഭാവം എന്നിവയാണ് റമീസ് രാജ തോല്‍വിയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്.