തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതിയിൽ ഐ.പി.സി 354 പ്രകാരം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടണം.
വൈകിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന് നടി ഇ-മെയിലിൽ പരാതി നൽകുകയായിരുന്നു. എറണാകുളം നോർത്ത് പൊലീസിനു കൈമാറിയതിനു പിന്നാലെ രാത്രി എട്ടരയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായിരുന്നു. ഇതിനു പുറമേ ഡി.ജി.പിക്ക് ലഭിച്ച 13പരാതികളും മുഖ്യമന്ത്രിക്ക് ലഭിച്ച ഒരു പരാതിയും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. അറസ്റ്റും മറ്റ് നടപടിക്രമങ്ങളും പ്രത്യേക സംഘം തീരുമാനിക്കും. സിദ്ദിഖിനെതിരെ ലൈംഗികാരോപണമുന്നയിച്ച യുവനടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വിശദമായ മൊഴിയെടുത്തശേഷം കേസെടുക്കും.
പ്രത്യേക സംഘം വെളിപ്പെടുത്തലുകൾ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുത്ത്, കേസെടുക്കും.
സംഘത്തിലെ വനിത ഓഫീസർമാരായ ഡി.ഐ.ജി എസ്.അജീതാബീഗം, എസ്.പിമാരായ ജി.പൂങ്കുഴലി, മെറിൻ ജോസഫ്, ഐശ്വര്യ ഡോംഗ്രെ എന്നിവരാവും മൊഴിയെടുക്കുക. വനിതാപൊലീസ് സംഘവുമുണ്ടാവും. മേൽനോട്ടം എ.ഡി.ജി.പി എച്ച്.വെങ്കടേശും ഐ.ജി ജി.സ്പർജ്ജൻകുമാറും. സംഘം നാളെ ഓൺലൈനിൽ യോഗം ചേരും