സമൂഹത്തിൽ ആഴത്തിൽ വേരോടിയ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ പടവെട്ടിയ നവോത്ഥാന നായകനാണ് മഹാത്മ അയ്യൻകാളി. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വിദ്യാഭ്യാസമാണ് ഏക പോംവഴിയെന്ന് ക്രാന്തദർശിയായ ആ പോരാളി തിരിച്ചറിഞ്ഞു. അതിന്റെ അനന്തരഫലമാണ് ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തിയ വില്ലുവണ്ടിയുടെ മുന്നേറ്റമെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.
മാടമ്പികൾ 'അയിത്ത വണ്ടി" എന്നു വിളിച്ച വില്ലുവണ്ടി, പിന്നാക്ക- ദളിത് വിഭാഗങ്ങളുടെ ആത്മവിശ്വാസം ഗണ്യമായി ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ചു. തിരുവിതാംകൂറിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച അയ്യൻകാളി സായുധ പ്രതിരോധങ്ങളെ പേശിബലത്താലും നെഞ്ചുറപ്പിനാലും നേരിട്ടതോടെ സാധാരണക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ചു. ഇതോടെ ദരിദ്രജനതയ്ക്ക് അദ്ദേഹം അവകാശ പോരാട്ടങ്ങളുടെ മറുവാക്കായി മാറി.
കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ പാവങ്ങളുടെ യാതനകളിൽ അയ്യൻകാളി ഇടപെട്ടു. പാവങ്ങളുടെ കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചാൽ നെല്ലു കൊയ്യാൻ പാടത്തിറങ്ങില്ലെന്ന ഉഗ്രമായ താക്കീതോടെ തിരുവിതാംകൂറിലെ ആദ്യ കർഷക സമരത്തിന് 1905-ൽ നേതൃത്വം നൽകിയതും മറ്റാരുമായിരുന്നില്ല. കർഷകത്തൊഴിലാളി മുന്നേറ്റത്തിന് വ്യക്തമായ ദിശാബോധം നൽകിയതിൽ ഈ സമരത്തിന് ചരിത്രപരമായ പങ്കുണ്ട്. കർഷക സമരത്തിൽ നിന്നു ലഭിച്ച ഊർജ്ജവുമായി അനീതിക്കെതിരെ പോരാട്ടം തുടർന്ന അയ്യൻകാളി സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാനും, കല്ലുമാലയും ഇരുമ്പുവളയങ്ങളും ധരിക്കുന്നത് ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു.
ദളിതരുടെ
പള്ളിക്കൂടം
1915-ൽ കൊല്ലം പീരങ്കി മൈതാനത്ത് സമ്മേളിച്ച മഹാസഭ അയ്യൻകാളിയുടെ ആഹ്വാനത്താൽ പ്രചോദിതരായി കല്ലുമാലകൾ വലിച്ചെറിഞ്ഞത് വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു. 1904-ൽ വെങ്ങാനൂരിൽ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം സ്ഥാപിച്ച അയ്യൻകാളിക്ക് അന്നു രാത്രിതന്നെ ആ കെട്ടിടം സവർണർ കൊളുത്തിയ തീയിൽ വെന്തെരിയുന്നതിന് സാക്ഷിയാകേണ്ടി വന്നു. പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുമായി എട്ടുവയസ്സുകാരി പഞ്ചമിയെയുംകൊണ്ട് ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിലെത്തിയ അയ്യൻകാളി അദ്ധ്യാപകന്റെ തടസവാദം വകവയ്ക്കാതെ കുട്ടിയെ ക്ലാസിലിരുത്തി. എന്നാൽ വീണ്ടും സ്‌കൂളിനു തീവച്ചാണ് അയ്യൻകാളിയെ തോൽപ്പിക്കാൻ അയിത്തക്കോമരങ്ങൾ ശ്രമിച്ചത്. ശ്രീമൂലം പ്രജാസഭയിൽ അംഗമായിരിക്കെ അയ്യൻകാളി അവതരിപ്പിച്ച നിവേദനങ്ങളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ ബോദ്ധ്യങ്ങളുടെ മായാത്ത മുദ്രകളാണ്.
തരിശുഭൂമി പതിച്ചുനൽകൽ, തൊഴിലധിഷ്ഠിത പഠനം, വിദ്യാഭ്യാസാവകാശം തുടങ്ങി അയ്യൻകാളി അവതരിപ്പിച്ച വിഷയങ്ങൾ സർവകാലികമാണ്. സ്‌കൂളുകളിൽ ഉച്ചഭക്ഷണം അനുവദിക്കണമെന്ന പ്രമേയം അയ്യൻകാളിയുടെ ദീർഘവീക്ഷണത്തിന് നിദർശനമാണ്. രാജ്യത്തെ പൊതുസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി പട്ടിക വിഭാഗക്കാർക്ക് ഭൂമി, വീട് അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലൊക്കെ കേരളം ഇന്ന് ഏറെ മെച്ചപ്പെട്ട നിലയിലാണ്. പത്തു ബി.എക്കാരെ സ്വന്തം സമുദായത്തിൽ നിന്നു കണ്ടിട്ട് മരിക്കണമെന്നാണ് അയ്യൻകാളി ആഗ്രഹിച്ചത്. എന്നാൽ കേരളത്തിൽ നിന്ന് കഴിഞ്ഞ എട്ടുവർഷം കൊണ്ട് എണ്ണൂറോളം പട്ടിക, പിന്നാക്ക വിഭാഗം കുട്ടികളെയാണ് ബിരുദാനന്തര പഠനത്തിനായി വിദേശത്തേക്ക് പൂർണ സ്‌കോളർഷിപ്പോടെ അയച്ചിട്ടുള്ളത്.
കേരളത്തിന്റെ
മാതൃകകൾ
എം.ആർ.എസ് സ്‌കൂളുകളിലുടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പിക്കുന്നു. പട്ടികവർഗ സങ്കേതങ്ങളിലെ വീടുകളിൽ നിന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്‌കൂളുകളിലേക്കും തിരിച്ചും വാഹനങ്ങളിൽ എത്തിക്കുന്നു. പട്ടികജാതി വികസന വകുപ്പ് നടത്തുന്നതും, ഓരോ അക്കാഡമിക് വർഷവും 72 പട്ടികവിഭാഗം കുട്ടികൾക്ക് എം.ബി.ബി.എസ് പ്രവേശനം ഉറപ്പാക്കുന്നതുമായ പാലക്കാട് മെഡിക്കൽ കോളേജ് രാജ്യത്തിനുതന്നെ മാതൃകയാണ്.
കേരള ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 9.81 ശതമാനം തുകയും, 1.45 ശതമാനം വരുന്ന പട്ടികവർഗ വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 2.83 തുകയുമാണ് സർക്കാർ ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്. അതേസമയം ദേശീയ ജനസംഖ്യയുടെ 16.6 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് ബഡ്ജറ്റിന്റെ 3.53 ശതമാനം തുകയും, 8.6 ശതമാനം വരുന്ന പട്ടികവർഗ വിഭാഗത്തിന് 2.65 തുകയുമാണ് കേന്ദ്ര സർക്കാർ മാറ്റിവയ്ക്കുന്നത്. സ്‌കോളർഷിപ്പുകളിലാണ് ഇത്തവണത്തെ ബഡ്ജറ്റിൽ കേന്ദ്രം വലിയ വെട്ടിക്കുറവ് വരുത്തിയത്. പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് മുൻവർഷം പട്ടികജാതി വിഭാഗത്തിൽ 1078 കോടി രൂപ ഉണ്ടായിരുന്നത് 921 കോടിയാക്കി. പിന്നാക്ക വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് മുൻവർഷം 90 കോടിയായിരുന്നത് ഇത്തവണ 50 കോടിയാക്കി കുറച്ചു. പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിലും കുറവുണ്ട്. എന്നാൽ കേരളമാകട്ടെ, ഈ വെട്ടിക്കുറവുകളൊന്നും ബാധിക്കാതിരിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ അധിക പണം വകയിരുത്തി പദ്ധതികൾ തുടരുകയാണ്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പുതുപാത വെട്ടിത്തെളിച്ച യുഗപ്രഭാവനാണ് അയ്യൻകാളി. അദ്ദേഹം കാണിച്ച ധീരതയും സഹനവും നവകേരളത്തിലേക്ക് അതിവേഗം ചുവടുവയ്ക്കുന്ന ഇടതു മുന്നണി സർക്കാരിന് തീർച്ചയായും വഴികാട്ടുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ വികസനം ലക്ഷ്യമിട്ട് ഈ സർക്കാർ നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ സാമൂഹ്യ മുഖ്യധാരയിലേക്ക് അവരെ കൂടുതൽ ചേർത്തു നിറുത്തുന്നതിൽ വിപ്ലവകരമായ പങ്കാണ് വഹിക്കുന്നത്. അയ്യൻകാളി അടക്കമുള്ള നവോത്ഥാന നായകർ പകർന്നു നൽകിയ മതേതര ദർശനം ഉൾക്കൊണ്ട് മുന്നേറാൻ നമുക്കാകണം. മഹാത്മ അയ്യൻകാളി ജയന്തിയുടെ സമകാലിക പ്രസക്തിയും അതുതന്നെയാണ്.