കോലഞ്ചേരി: കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോടിനെ കാർന്നു തിന്നുകയാണ് ആഫ്രിക്കൻ ഒച്ച്. മഴ മാറി തുടങ്ങിയതോടെ ഒച്ചുകൾ കൂട്ടത്തോടെ ആക്രമണം തുടങ്ങി. ചെടികളും മറ്റു വിളകളും പൂർണ്ണമായി അകത്താക്കുകയാണിവ. വാഴ, ജാതി തുടങ്ങിയവയുടെ തളിരിലകളാണ് ഒച്ച് നോട്ടമിടുന്നത്. ഒച്ചിന്റെ ആക്രമണം കഴിഞ്ഞാൽ വിളകൾ വാടും. ഉപ്പ് ആയുധമാണെങ്കിലും ഒച്ചിനെ ഒന്നാകെ തുരുത്താനുള്ള ഒരു വഴിയും തുറക്കുന്നില്ല. മുൻ വർഷങ്ങളേക്കാൾ കൂടുതലാണ് ഇക്കുറി ഒച്ചിന്റെ ആക്രമണമെന്നും കൃഷി ഭവനിൽ അടക്കം നിരവധി പരാതികൾ നല്കിയെങ്കിലും ഇതു വരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കർഷകർ പറയുന്നു.
പകൽ സമയങ്ങളിൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റി പിടിച്ചും മണ്ണിനടിയിൽ ഒളിച്ചുമിരിക്കുന്ന ഒച്ച് രാത്രിയാണ് തീറ്റ തേടി ഇറങ്ങുന്നത്. ആറു മാസം കൊണ്ട് പ്രായപൂർത്തിയാകുന്ന ഒരൊച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും. ഇതിൽ തൊണ്ണൂറു ശതമാനവും വിരിയും. ഒച്ചുകളെ പ്രതിരോധിക്കാൻ ഉപ്പിടലാണ് ഒരു മാർഗം. 60 ഗ്രാം തുരിശും 25 ഗ്രാം പുകയില ലായനിയും ചേർത്ത മിശ്രിതം തളിച്ചും ഇവയെ നശിപ്പിക്കാം. ക്യബേജ്, പപ്പായ ഇല എന്നിവയാണ് ഇഷ്ട ഭക്ഷണം, ഇത് നനച്ച ചാക്കിൽ ഒച്ചിറങ്ങുന്ന വിവിധ ഭാഗങ്ങളിലായി വച്ച് ഒച്ചിനെ ആകർഷിക്കും. പിന്നീട് ഉപ്പോ മിശ്രിതമോ തൂവിയാണ് കർഷകർ ഒച്ചിനെ പ്രതിരോധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒച്ചുകളാണ് ആഫ്രിക്കൻ ഒച്ചുകൾ.
മണ്ണിനടിയിൽ മൂന്നു വർഷം വരെ പതുങ്ങിയിരിക്കും
അഞ്ച് മുതൽ പത്ത് വർഷം വരെ ആയുസ്
മൂന്നു വർഷം വരെ കട്ടിയുള്ള തോടിനുള്ളിൽ ഒളിച്ചിരിക്കും
കടന്ന് വന്ന വഴി
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത മരങ്ങൾ
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച കോഴി വളം
ഒച്ചിന്റെ ശല്ല്യം രൂക്ഷമാകുമ്പോഴും സ്വന്തം നിലയിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുകയല്ലാതെ കൃഷി വകുപ്പോ പഞ്ചായത്ത് അധികൃതരോ കർഷകരെ തിരിഞ്ഞു നോക്കുന്നില്ല. മറ്റ് പല പഞ്ചായത്തുകളിലും പ്രതിരോധ മരുന്ന് സൗജന്യമായി നൽകുന്നുണ്ട്
മോഹനൻ,
കർഷകൻ, ചൂരക്കോട്