മുംബയ്: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നഴ്സിംഗ് വിദ്യാർത്ഥിയെ മാനഭംഗപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്രിൽ.യുവതിയെ ആക്രമിച്ചെന്ന് സംശയിക്കുന്ന മൂന്നു പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് രത്നഗിരിയിലെ ജില്ലാ ആശുപത്രി താത്കാലികമായി അടച്ചു. രത്നഗിരിയിൽ ഒരാഴ്ച മുമ്പായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവറാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ, ഓട്ടോ ഡ്രൈവർ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി മാനഭംഗപ്പെടുത്തി എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. യുവതി മാതാപിതാക്കളെ വിവരം അറിയിക്കുകയും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
പിന്നീട് പൊലീസിൽ പരാതി നൽകി. ഓട്ടോ ഡ്രൈവറെ കണ്ടെത്താനായില്ല. സി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ, പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കാട്ടി നിരവധി പേർ പ്രതിഷേധിച്ചു.
ഉത്തരവാദികളായവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരും ആശുപത്രി ജീവനക്കാരും ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ആശുപത്രി ജീവനക്കാരുൾപ്പെടെ തെരുവിലിറങ്ങിയതോടെ രത്നഗിരിയുടെ പല ഭാഗങ്ങളിലും ഗതാഗതം തടസമുണ്ടായി. പ്രതിഷേധക്കാർ സമാധാനം പാലിക്കണമെന്നും കുറ്രക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.