anikmur
എക്‌സൈസ് സ്‌പെഷ്യൽ സക്വാഡ് സംഘം അനിൽകുമാറിനെ പിടികൂടിയപ്പോൾ.

കോട്ടയം: ഓണത്തിന് വില്പന നടത്താനായി അന്യസംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി വിഗ്രഹമോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാൾ പിടിയിൽ. വെള്ളുത്തുരുത്തി സ്വദേശി അനിൽകുമാറിനെയാണ് (58 ) കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവുമായി വെളുത്തുരുത്തിയിൽ ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നും പിടികൂടിയത്. അലമാരയുടെ രഹസ്യ അറയിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.

ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. കസ്റ്റഡിയിലായിരിക്കുമ്പോഴും കഞ്ചാവ് വാങ്ങുവാൻ ഇയാളുടെ ഫോണിലേക്ക് വിളികൾ എത്തുന്നുണ്ടായിരുന്നു. ഇയാളുടെ പേരിൽ വിഗ്രഹമോഷണം, വധശ്രമം, പോക്‌സോ അടക്കം നിരവധി കേസുകൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്.

നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു എക്‌സൈസ് നടപടി. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി രാജേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ ബിനോദ്, രാജേഷ്, നൗഷാദ്, പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, അരുൺ മോഹൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുനിൽകുമാർ, വിനോദ് കുമാർ, അജു ജോസഫ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സബിത എന്നിവർ പങ്കെടുത്തു.