railway
വന്ദേഭാരത് എക്‌സ്പ്രസ് | ഫോട്ടോ: കേരളകൗമുദി

കൊച്ചി: യാത്രക്കാര്‍ ഏറ്റെടുത്തിട്ടും എറണാകുളം - ബംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നിര്‍ത്തലാക്കി റെയില്‍വേ. ഓഗസ്റ്റ് 26 വരെ പ്രഖ്യാപിച്ചിരുന്ന സര്‍വീസ് നീട്ടിയുള്ള വിജ്ഞാപനമിറങ്ങാത്തതാണ് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റ് വന്ദേഭാരത് ട്രെയിനുകളെപ്പോലെ തന്നെയായിരുന്നു മൂന്നാമത്തെതും. ബംഗളൂരുവില്‍ നിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയം ഒരു മണിക്കൂര്‍ നീട്ടി 6.30 ആക്കണമെന്ന നിര്‍ദേശം ദക്ഷിണ റെയില്‍വേ മുന്നോട്ട് വച്ചിരുന്നു.

പുതിയ സമയക്രമീകരണം അനുവദിച്ച ശേഷം സര്‍വീസ് നീട്ടുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സര്‍വീസ് സ്ഥിരമാക്കുന്നതിനുള്ള എല്ലാ യോഗ്യതയുമുണ്ടായിട്ടും കേരളത്തെ തഴയുകയാണ് റെയില്‍വേ എന്നാണ് ഇപ്പോഴുയരുന്ന ആരോപണം. മികച്ച വരുമാനം ലഭിക്കുന്ന റൂട്ടിലെ സര്‍വീസ് സ്വകാര്യ ബസ് ലോബിക്ക് വേണ്ടിയാണ് ഒഴിവാക്കുന്നതെന്ന ആരോപണവും യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്.ആഴ്ചയില്‍ മൂന്നു ദിവസത്തെ സര്‍വീസായി ജൂലൈ 25നാണ് എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിച്ചത്.

വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് നീട്ടുമെന്നാണു റെയില്‍വേ അറിയിച്ചത്. 8 മാസമായി ഒാടുന്ന മംഗളൂരു - ഗോവ വന്ദേഭാരതില്‍ മൊത്തം 31 ശതമാനമാണു ബുക്കിങ്. അതേസമയം, എറണാകുളം ബെംഗളൂരു സര്‍വീസിന് 105%, ബെംഗളൂരു - എറണാകുളം സര്‍വീസിന് 88% എന്നിങ്ങനെയാണു യാത്രക്കാരുടെ എണ്ണം. സര്‍വീസ് സ്ഥിരമാക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുമ്പ് സൂചനയുണ്ടായിരുന്നുവെങ്കിലും പുതിയതായി പ്രഖ്യാപിച്ച വന്ദേഭാരത് സര്‍വീസുകളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല.

മധുര- ബംഗളൂരു കന്റോണ്‍മെന്റ്, നാഗര്‍കോവില്‍ -ചെന്നൈ എന്നിവയാണ് ഉടന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന വന്ദേഭാരത് എക്സ്പ്രസുകള്‍. എന്നാല്‍, യാത്രക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്ന എറണാകുളം -ബംഗളൂരു വന്ദേഭാരത് അംഗീകരിച്ചിട്ടില്ല.