vishal

ചെന്നൈ: മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതുപോലെ തമിഴിലും വേണമെന്ന് നടനും തമിഴ് സിനിമാതാരങ്ങളുടെ കൂട്ടായ്‌മയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമായ വിശാൽ. ഇതിന്റെ നടപടികൾ സംഘടന ഉടൻതന്നെ ആലോചിക്കുമെന്നും നടൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും തുടർന്നുള്ള വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

'ചില നടിമാർക്ക് സുരക്ഷാപ്രശ്നങ്ങളുണ്ട്, ബൗൺസർമാരെ നിയമിക്കേണ്ട അവസ്ഥയാണ്. തമിഴ് സിനിമയിൽ 20 ശതമാനം നടിമാർക്ക് മാത്രമാണ് നേരിട്ട് അവസരം ലഭിക്കുന്നത്. എന്നാൽ 80 ശതമാനം പേരും ചതിക്കുഴിൽ വീഴുന്നു. ഇത് പരിശോധിക്കണം. മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതുപോലെ തമിഴിലും അന്വേഷണം ഉണ്ടാവണം. അതിന്റെ നടപടികൾ ഉടൻതന്നെ നടികർ സംഘം ആലോചിക്കും. പുരുഷന്മാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം. തമിഴ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി കൂടിയുള്ളതാണ്.

പരാതിയുള്ള സ്ത്രീകൾ നടികർ സംഘത്തെ സമീപിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. അഡ്‌ജസ്റ്റ്മെന്റ് വേണമെന്ന് പറയുന്ന നിമിഷം തന്നെ ചെരുപ്പൂരി അടിക്കണം. സ്ത്രീകൾ ഇത്തരത്തിൽ മറുപടി നൽകിയാലേ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകയുള്ളൂ. തെറ്റ് ചെയ്‌തവർ ശിക്ഷ അനുഭവിക്കണം. തമിഴ് സിനിമയിലെ സ്ത്രീകൾ അവർ നേരിട്ട അനുഭവത്തെക്കുറിച്ച് തുറന്നുപറയാൻ ധൈര്യമായി മുന്നോട്ട് വരണം. കേസെടുക്കാൻ ഞാൻ പൊലീസല്ല'- വിശാൽ വ്യക്തമാക്കി.