കൊച്ചി: കാതലായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫിലിം ചേംമ്പറിനും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് നൽകി നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. സംഘടനകളെ എതിർക്കാനല്ല, മറിച്ച് സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ചും തിരുത്തൽ നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കത്ത് നൽകുന്നതെന്ന് സാന്ദ്ര വ്യക്തമാക്കി.
'ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സമൂഹത്തിൽ വലിയ ചർച്ചയായിട്ടും സിനിമ സംഘടനകൾ ഒന്നുംതന്നെ വ്യക്തമായ അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അത് പൊതുസമൂഹത്തിന് കൂടുതൽ സംശയം നൽകുന്നു. ഞാൻ ജോലി ചെയ്യുന്ന മേഖല ഇത്രകണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങൾ നടക്കുന്നയിടമാണ് എന്നറിയുന്നതിൽ കടുത്ത അമർഷവും ദുഃഖവും തോന്നുന്നു. അതിനാൽ തന്നെ കാതലായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ ഉണ്ടാകണം. അതിന് ഒരു വനിതാ നിർമാതാവെന്ന നിലയിൽ എന്റെ അനുഭവത്തിൽ നിന്നുകൂടി ഞാൻ ചില നിർദേശങ്ങൾ സമർപ്പിക്കുന്നു.
സിനിമാ വ്യവസായം താരങ്ങളുടെ മാർക്കറ്റ് വാല്യുവിനെ അടിസ്ഥാനപ്പെടുത്തിയാണ് ശമ്പളം നിജപ്പെടുത്തുന്നതെങ്കിലും നായക നടന്മാരുടെ ഭീമമായ ശമ്പളത്തുക ചർച്ചകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണത്തിൽ കൊണ്ടുവരണം. എന്നാൽ മാത്രമേ നായക നടന്മാർക്ക് തുല്യമല്ലെങ്കിലും മറ്റ് നടീനടന്മാർക്ക് മാന്യമായ ശമ്പളം നൽകാൻ നിർമാതാവിന് സാധിക്കുകയൂള്ളൂ.
സിനിമ സെറ്റുകളിൽ ഐസിസി രൂപീകരിക്കാൻ നടപടി സ്വീകരിക്കണം. ഐസിസിയിലെ അംഗങ്ങൾ സിനിമാമേഖലയിൽ നിന്ന് പുറത്തുള്ളവരായിരിക്കണം. ഒരംഗം നിർബന്ധമായും സ്ത്രീയും സർക്കാർ പ്രതിനിധിയുമായിരിക്കണം.
അധികാര കേന്ദ്രങ്ങളിലുള്ളവർ സ്വാധീനമുള്ളവരോ വ്യക്തമായ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ ജാതി സംഘടനാ ഭാരവാഹികളോ സിനിമാ മേഖലയുമായി ബന്ധപ്പട്ട സംഘടനാ ഭാരവാഹിയോ ആകാൻ പാടില്ലെന്ന കർശന വ്യവസ്ഥ കൊണ്ടുവരണം. സിനിമാ സെറ്റുകളിലോ സ്‌റ്റുഡിയോകളിലോ നടക്കുന്ന ക്രിമിനൽ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ സംഘടനകൾക്കകത്ത് ഒത്തുതീർപ്പാക്കാതെ പൊലീസ് സ്‌റ്റേഷനിൽതന്നെ പരാതിപ്പെടണം'- സാന്ദ്ര തോമസ് കത്തിൽ വ്യക്തമാക്കി.