g

ഹൈദരാബാദ്: വൈ.എസ്.ആർ കോൺഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എം.പിമാർ രാജ്യസഭാംഗത്വം രാജിവച്ചു.

മോപിദേവി വെങ്കട്ടരമണ, ബീദ മസ്താൻ റാവു എന്നിവരാണ് രാജി സമർപ്പിച്ചത്. അതിനിടെ വെങ്കിട്ടരമണ ടി.ഡി.പിയിൽ ചേരുമെന്നും ചന്ദ്രബാബു നായിഡു ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.

ഇരു നേതാക്കളും ടി.ഡി.പി അദ്ധ്യക്ഷനും അന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇരുവരുടെയും രാജി രാജ്യസഭ അദ്ധ്യക്ഷൻ ജഗദീപ് ധൻകർ സ്വീകരിച്ചതോടെ രാജ്യസഭയിൽ

വൈ.എസ്.ആർ കോൺഗ്രസിന്റെ അംഗബലം ഒൻപതായി ചുരുങ്ങി. ലോക്സഭയിൽ നാല് സീറ്റാണ് പാർട്ടിക്കുള്ളത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി അദ്ധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡിക്ക് ഇരുവരും കത്തയച്ചതായാണ് വിവരം. രാജ്യസഭയിൽ വെങ്കട്ടരമണയുടെ കാലാവധി 2026 ജൂണിലും മസ്താൻ റാവുവിന്റേത് 2028 ജൂണിലുമായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.

അതേസമയം, ഇനിയും നേതാക്കൾ പാർട്ടിയിലെത്തുമെന്ന് ചില ടി.ഡി.പി നേതാക്കൾ അറിയിച്ചു. വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളിൽ ചിലർ ബി.ജെ.പിയിൽ ചേരുമെന്നും റിപ്പോർട്ടുണ്ട്. വൈ.എസ്.ആർ.സി.പി വനിതാ വിഭാഗം പ്രസിഡന്റും എം.എൽ.എയുമായ പോത്തുല സുനിത പാർട്ടിയിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

അതൃപ്തിയിൽ പുകഞ്ഞ്

വെങ്കട്ടരമണയെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാമെന്ന ധാരണയിലും മസ്താൻ റാവു ഉപാധികളൊന്നും കൂടാതെയും ടി.ഡി.പിയിൽ ചേരുമെന്നാണ് വിവരം. ചില വിഷയങ്ങളിൽ ജഗൻ മോഹൻ റെഡ്ഡിയുടെ നിലപാടുകളിലുള്ള കടുത്ത അമർഷമാണ് എം.പിമാരുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
കെ.കിരൺകുമാർ റെഡ്ഡി, വൈ.എസ്. രാജശേഖരറെഡ്ഡി സർക്കാരുകളിൽ മന്ത്രിയും രണ്ട് തവണ എം.എൽ.എയും ആയിരുന്നു മോപിദേവി വെങ്കട്ടരമണ. ജഗൻ മോഹന്റെ വിശ്വസ്തനായി അറിയപ്പെട്ടു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി ഇടഞ്ഞു.1989ൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ.

ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമുണ്ട് ബി.എം റാവു എന്ന് ബീത മസ്താൻ റാവുവിന്. 1983ൽ ടി.ഡി.പിയിൽ. 2009- 2014 കാലത്ത് എം.എൽ.എ ആയിരുന്നു. 2019ൽ വൈ.എസ്.ആർ.സി.പിയിൽ. വ്യവസായിയാണ്.

വേട്ടയാടുന്നു: വൈ.ആർ.സി.പി

രണ്ട് എം.പിമാരുടെ രാജിയോട് വൈ.എസ്.ആർ.സി.പി ശക്തമായി പ്രതികരിച്ചു. പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനാൽ ചില നേതാക്കൾ ടി.ഡി.പിയിലേക്ക് കൂറുമാറുന്നത് നിർഭാഗ്യകരമാണെന്ന് മുൻ മന്ത്രിയും പാർട്ടി വക്താവുമായ അമ്പാടി രാംബാബു പറഞ്ഞു. അവർക്ക് അവരുടെ അന്തസ് നഷ്ടപ്പെട്ടിരിക്കുന്നു. അത്തരം നേതാക്കൾക്ക് ജനപിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വൈ.എസ്.ആർ.സി.പി നേതാക്കളെ വേട്ടയാടുകയാണെന്ന് വൈ.എസ്.ആർ.സി.പി നേതാവും മുൻ മന്ത്രിയുമായ കക്കാനി ഗോവർദ്ധൻ റെഡ്ഡി ആരോപിച്ചു.

പാർട്ടി വിടാൻ വിവിധ കാരണങ്ങളുണ്ട്. ഒരുപാട് ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്. ഒരിക്കലും രാജ്യസഭാംഗമാകാൻ താത്പര്യപ്പെട്ടിരുന്നില്ല. എന്നാൽ എന്റെ മണ്ഡലമായ റെപ്പല്ലെയിലെ ജനങ്ങളെ സേവിക്കാൻ ആഗ്രഹിച്ചിരുന്നു. ഒരു വർഷമായി വൈ.എസ്.ആർ.സി.പിയിലെ സംഭവവികാസങ്ങളിൽ അസ്വസ്ഥനായിരുന്നു- -വെങ്കട്ടരമണ