jaipur

ജയ്പൂർ: അസാധാരണമായ സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പൂർ പൊലീസ് സ്റ്റേഷൻ സാക്ഷ്യം വഹിച്ചത്. തട്ടിക്കൊണ്ടുപോയ ആളെ പിരിയാനാകാതെ രണ്ട് വയസുകാരൻ വാശിപിടിച്ചു കരഞ്ഞു. പ്രതിയിൽ നിന്ന് ബലമായി പിടിച്ചുവാങ്ങി പൊലീസ് അമ്മയെ ഏൽപിക്കാൻ ശ്രമിച്ച​പ്പോൾ വിട്ടുപോകാൻ കൂട്ടാക്കാതെ കരയുകയാണ് കുട്ടി. വിഷമം സഹിക്കാനാവാതെ പ്രതിയും കരഞ്ഞു. ഒടുവിൽ വളരെ കഷ്ട​പ്പെട്ട് കുഞ്ഞിനെ പ്രതിയിൽ നിന്ന് പിടിച്ചുമാറ്റി അമ്മയെ ഏൽപിച്ചു. അപ്പോഴും കുട്ടി നിറുത്താതെ കരഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

14 മാസം മുമ്പാണ് പൃഥ്വി എന്ന കുട്ടിയെ തനൂജ് ഛഗാർ എന്ന ആഗ്ര സ്വദേശി തട്ടിക്കൊണ്ടുപോയത്. ജയ്പൂരിലെ സാൻഗാനർ സദാർ പരിസരത്ത് നിന്നാണ് കാണാതായത്. പ്രതിയായ തനൂജിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 രൂപയും പ്രഖ്യാപിച്ചു. വൃന്ദാവനിൽ യമുന നദിക്കടുത്തുള്ള ഖദേർ പ്രദേശത്തെ കുടിലിൽ സന്യാസിയായാണ് തനൂജ് കഴിഞ്ഞത്.പൃഥ്വിയെ സ്വന്തം മകനെ പോലെയാണ് ഇയാൾ സംരക്ഷിച്ചതെന്നും പൊലീസ് പറയുന്നു.

അന്വേഷണത്തിനിടെ തനൂജ് സന്യാസിയായി ജീവിക്കുന്ന വിവരം പൊലീസ് അറിഞ്ഞു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും സന്യാസിമാരായി വേഷം കെട്ടി അതേ പ്രദേശത്ത് താമസിച്ചു. ആഗസ്റ്റ് 27ന് തനൂജ് അലിഗഡിൽ പോയെന്ന് വിവരം ലഭിച്ചു. പിന്നാലെ അലിഗഡിലെത്തിയ പൊലീസിനെ കണ്ട് കുട്ടിയെയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയുടെ അമ്മയുടെ ബന്ധുകൂടിയാണ് പ്രതി. കുട്ടിയുടെ അമ്മക്കൊപ്പം ജീവിക്കാൻ തനൂജിന് ആഗ്രഹമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ അമ്മയായ പൂനം അത് ആഗ്രഹിച്ചിരുന്നില്ല. പിന്നാലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തന്റെ ആവശ്യം പൂനം അംഗീകരിക്കാനാണ് കൃത്യം ചെയ്തതെന്ന് ഇയാൾ അറിയിച്ചു.