e

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും കത്തയച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാനഭംഗക്കേസുകൾക്ക് കർശനമായ നിയമനിർമ്മാണം ആവശ്യപ്പെട്ടുള്ള ആദ്യ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സമാന ആവശ്യം ഉന്നയിച്ച് വീണ്ടും കത്തെഴുതിയത്. കഴിഞ്ഞ 22ന് അയച്ച കത്തിന് മറുപടി നൽകാത്തതിൽ മമത നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

മാനഭംഗ കേസുകളിൽ കർശനമായ നിയമനിർമാണത്തിന്റെ ആവശ്യകതയെക്കുറിച്ചും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനെക്കുറിച്ചും ആഗസ്റ്റ് 22ന് ഞാൻ അയച്ച കത്ത് ഓർമ്മയുണ്ടാകുമെന്ന് കരുതുന്നു. ഇത്തരമൊരു വിഷയത്തിൽ മറുപടി ഒന്നും ലഭിച്ചില്ല. വനിതാശിശു വികസന മന്ത്രിയിൽ നിന്ന് മറുപടി ലഭിച്ചെങ്കിലും താൻ ഉന്നയിച്ച പ്രശ്നത്തിന്റെ ഗൗരവം വേണ്ടത്ര അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടു. പ്രശ്ന പരിഹാരത്തിന് ബംഗാൾ സർക്കാർ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേർത്തു. 88 അതിവേഗ പ്രത്യേക കോടതികളും 62 പോക്‌സോ നിയുക്ത കോടതികളും പത്ത് പോക്‌സോ കോടതികളും ബംഗാളിൽ സ്ഥാപിച്ചിട്ടുണ്ട്. കേസുകളുടെ നിരീക്ഷണവും തീർപ്പും പൂർണ്ണമായും കോടതിയുടെ കൈകളിലാണ്. ഈ കോടതികളിലേക്ക് സ്ഥിരം ജുഡിഷ്യൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് കേന്ദ്രം ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മമത മോദിക്ക് അയച്ച കത്തിൽ രാജ്യത്ത് പ്രതിദിനം 90 മാനഭംഗ കേസുകൾ നടക്കുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.