ksrtc
ഫോട്ടോ: facebook.com/KeralaStateRoadTransportCorporation

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം കെഎസ്ആര്‍ടിസിയെ മെച്ചപ്പെട്ട നിലയിലെത്തിക്കാന്‍ നിരവധി ആശയങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ഒരു പരിധി വരെ മന്ത്രിയുടെ പരിഷ്‌കരണങ്ങള്‍ ജനങ്ങള്‍ക്ക് ഗുണകരമാകുന്നതുമാണ്. ദീര്‍ഘദൂര യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഒട്ടേറെ പദ്ധതികളാണ് കെഎസ്ആര്‍ടിസി ആസൂത്രണം ചെയ്യുന്നത്. കോര്‍പ്പറേഷന്റെ ഏറ്റവും ലാഭകരമായ സര്‍വീസുകളില്‍ ഒന്നാണ് മിന്നല്‍ ബസുകള്‍. നല്ല കളക്ഷന്‍ സമ്മാനിക്കുന്ന ഈ മാതൃകയില്‍ പുതിയ സര്‍വീസുകള്‍ തുടങ്ങാനാണ് ആലോചിക്കുന്നത്.

സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ച് കൂടുതല്‍ നോണ്‍സ്റ്റോപ്പ്, സെമി-സ്ലീപ്പര്‍, പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരുന്നതിന് ഈ സര്‍വീസുകള്‍ സഹായകമായിരിക്കും. മുഴുവന്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ യാത്രക്കാരെ തുടക്കത്തില്‍ തന്നെ കയറ്റി സ്റ്റോപ്പുകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ആലോചിക്കുന്നത്. ആധുനിക സൗകര്യങ്ങളടങ്ങുന്ന പുതിയ ബസുകള്‍ വാങ്ങാനാണ് ആലോചിക്കുന്നത്.

സംസ്ഥാനത്തെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകളും അന്തര്‍ സംസ്ഥാന റൂട്ടുകളിലുളള സര്‍വീസുകളും കൈകാര്യം ചെയ്യുന്ന 269 ബസുകളാണ് നിലവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ലിമിറ്റഡിനുളളത്. പാലക്കാട്-കന്യാകുമാരി, പാലക്കാട്-മൂകാംബിക തുടങ്ങിയ റൂട്ടുകളില്‍ സെപ്റ്റംബര്‍ മുതല്‍ നാല് മിന്നല്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കാനുളള തയാറെടുപ്പിലാണ് കോര്‍പ്പറേഷന്‍. കൂടാതെ പുതിയ ബസുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് 40 പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കൂടി കെ.എസ്.ആര്‍.ടി.സി പുറത്തിറക്കും.