air

എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നതോടെ ടാറ്റ ഗ്രൂപ്പും ഇൻഡിഗോയും ഇന്ത്യൻ വ്യോമയാന വിപണി നിയന്ത്രിക്കും

കൊച്ചി: ഉത്സവ, വിനോദ സഞ്ചാര സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രമുഖ വ്യോമയാന കമ്പനികളായ വിസ്താരയും എയർ ഇന്ത്യയും ലയിക്കുന്നതോടെ ഇന്ത്യൻ ആകാശത്തിന്റെ നിയന്ത്രണം പൂർണമായും ടാറ്റ ഗ്രൂപ്പിന്റെയും ഇൻഡിഗോയുടെയും അധീനതയിലാകുന്നു. ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും സംയുക്തമായി ആരംഭിച്ച വിസ്താരയുടെ പ്രവർത്തനം നവംബർ പതിനൊന്ന് മുതൽ പൂർണമായും എയർ ഇന്ത്യയുടെ കീഴിലാകും. പ്രമുഖ എയർലൈനായ ഗോ ഫസ്‌റ്റ് പ്രവർത്തനം പൂർണമായും നിറുത്തിയതും സ്‌പൈസ് ജെറ്റിന്റെ സാമ്പത്തിക പരാധീനതകളും അതിവേഗം വളരുന്ന ഇന്ത്യൻ വ്യോമയാന വിപണിയുടെ എൺപത് ശതമാനം വിഹിതം എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെ കൈകളിലേക്ക് മാറ്റും. ഇതോടെ ആഭ്യന്തര സർവീസുകളിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടാനിടയുണ്ടെന്ന് ട്രാവൽ ഏജൻസികൾ വിലയിരുത്തുന്നു. നിരവധി പുതിയ വിമാനത്താവളങ്ങളുമായി ഇന്ത്യൻ വ്യോമയാന വിപണി മികച്ച മുന്നേറ്റം നടത്തുമ്പോഴാണ് കുത്തകവൽക്കരണം ശക്തമാകുന്നത്.

ലയനം പൂർണമാകുന്നതോടെ സെപ്‌തംബർ 12 മുതൽ ഉപഭോക്താക്കൾക്ക് വിസ്‌താരയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല. വിസ്താര സർവിസ് നടത്തുന്ന റൂട്ടുകളിൽ നവംബർ 12നോ അതിനു ശേഷമോ പുറപ്പെടുന്ന വിമാനങ്ങളുടെ ബുക്കിംഗ് സെപ്തംബർ മൂന്ന് മുതൽ എയർ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് മാറും. പൊതു മേഖല കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം വിസ്താരയുമായുള്ള ലയനം 2022 നവംബറിലാണ് പ്രഖ്യാപിച്ചത്. ലയന ശേഷം സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.

ആഗോള താരമാകാൻ ടാറ്റ

ഇന്ത്യയിൽ നിന്ന് ആഗോള വ്യോമയാന രംഗത്തെ താരമാകാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പ് 2,700 കോടി രൂപയ്‌ക്കാണ് എയർ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തത്. ആഗോള തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി 250 എയർ ബസുകളും 220 ബോയിംഗ് ജെറ്റുകളും വാങ്ങുന്നതിനും കമ്പനി കരാർ നൽകാൻ ഒരുങ്ങുകയാണ്.