തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി പിതാവ്. സംഭവത്തിൽ നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരെ മണ്ണന്തല പൊലീസ് പിടികൂടി. കഴിഞ്ഞ ഫെബ്രുവരിയിൽ സന്തോഷിന്റെ മകൾ ആത്മഹത്യ ചെയ്തിരുന്നു.
ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ക്വട്ടേഷൻ നൽകിയത്. സന്തോഷിന്റെ ബന്ധുവായ ജിജുവാണ് ക്വട്ടേഷൻ സംഘത്തെ പരിചയപ്പെടുത്തി കൊടുത്തത്. ഇയാൾ ഒളിവിലാണ്. രണ്ടുതവണയാണ് ക്വട്ടേഷൻ സംഘം യുവാവിനെ ആക്രമിച്ചത്. പെൺകുട്ടിയുടെ പിതാവ് ക്വട്ടേഷൻ സംഘത്തിന് രണ്ട് ലക്ഷം രൂപയാണ് നൽകിയെന്നാണ് വിവരം.
സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചു. പിന്നാലെ യുവാവ് നൽകിയ പരാതിയിൽ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മകളുടെ ആത്മഹത്യയിൽ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്ന് സന്തോഷ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.