sudhakaran-

തിരുവനന്തപുരം : ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ ഇ.പി. ജയരാജനെ എൽ.ഡി.എഫ് കൺവീനർ പദവിയിൽ നിന്ന് നീക്കം ചെയ്തത് മുഖം രക്ഷിക്കാനുള്ള സി.പി.എമ്മിന്റെ നടപടി മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.

സി.പി.എമ്മിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ രഹസ്യ കൂടിക്കാഴ്ച ഉണ്ടായപ്പോൾ തന്നെ നടപടിയെടുക്കേണ്ടതായിരുന്നു. എന്നാലതിന് തയ്യാറാകാതെ സി.പി.എം അന്ന് ഒളിച്ചുകളിച്ചു. ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. മുഖ്യമന്ത്രിക്കെതിരായ കേസുകൾ ഒതുക്കി തീർക്കുന്നതിനും തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കുന്നതിനും ബി.ജെ,​പിയുമായുള്ള ലെയ്സൺ വർക്കാണ് ഇ.പി. ജയരാജൻ നടത്തിയത്. അതിന്റെ ഫലമായാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ഉൾപ്പെടെ സി.പി.എം വോട്ടുകൾ വ്യാപകമായി ബി.ജെ. പിയിലേക്ക് പോയതെന്നും സുധാകരൻ ആരോപിച്ചു.

ബി.ജെ.പിയുമായി രഹസ്യബന്ധം സൂക്ഷിച്ച ഇ.പി. ജയരാജനെതിരെ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരേയും സി.പി.എം നടപടിയെടുക്കണം. പിണറായി വിജയനും പ്രകാശ് ജാവദേക്കറെ കണ്ടതായി പറഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതല വഹിക്കുന്ന നേതാവിനെ പിണറായി കണ്ടതും തെറ്റാണ്. തെറ്റുതിരുത്തൽ ആരംഭിക്കുകയാണെങ്കിൽ അത് മുഖ്യമന്ത്രിയിൽ നിന്ന് തുടങ്ങണം. മുഖ്യമന്ത്രിയുടെ ദല്ലാളായി പ്രവർത്തിച്ച ഇ. പി. ജയരാജനെതിരെ നടപടിയെടുത്ത സി.പി. എം സ്ത്രീ പീഡകനായ എം.മുകേഷ് എം.എൽ. എ സരംക്ഷിച്ചതിലൂടെ അവരുടെ നിലപാടിലെ ഇരട്ടത്താപ്പ് വ്യക്തമായെന്നും കെ.സുധാകരൻ പറഞ്ഞു.