മലപ്പുറം: വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നടത്തിയ തെരച്ചിലിൽ ഇന്ന് ലഭിച്ചത് രണ്ട് ശരീരഭാഗങ്ങൾ. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76ഉം ശരീര ഭാഗങ്ങൾ 159ഉം ആയി. ആകെ 235 എണ്ണം. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികളുടെയും നാല് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇതുവരെ 233 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോയി. മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുത്തു. ഏഴ് ശരീര ഭാഗങ്ങൾ പൂർണ്ണമായി ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോൾ ചാലിയാറിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടർന്നു. വൈകുന്നേരത്തോടെ വാണിയമ്പുഴയിൽ നിന്നാണ് രണ്ട് ശരീര ഭാഗങ്ങൾ ലഭിച്ചത്. ഈ രണ്ട് ശരീര ഭാഗങ്ങൾ മാത്രമാണ് ജില്ലാ ആശുപത്രിയിൽ അവശേഷിക്കുന്നത്.
ഇന്നലെ ആറ് സംഘങ്ങളായാണ് തെരച്ചിൽ നടത്തിയത്. ഓരോ സംഘത്തിലും 18 പേർ വീതമുണ്ട്.
ഇന്നും തെരച്ചിൽ തുടരും.