മലപ്പുറം: വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂർ മേഖലയിൽ നടത്തുന്ന തെരച്ചിൽ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മലപ്പുറം കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തിൽ കുറ്റമറ്റ വിധത്തിലാണ് തെരച്ചിൽ നടക്കുന്നത്. ദുരന്തത്തിൽ ഉൾപ്പെട്ട 118 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിൽ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇനി കൂടുതലായും തെരച്ചിൽ. ഉൾവനത്തിലെ പാറയുടെ അരികുകളിലും പരിശോധന നടത്തും. വിവിധ സേനകളെ കൂടാതെ കടാവർ നായകളെ ഉപയോഗിച്ചും ഈ ഭാഗങ്ങളിൽ തെരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ പരപ്പൻ പാറ വരെയുള്ള ഭാഗത്താണ് കൂടുതൽ തെരച്ചിൽ ആവശ്യമുള്ളത്. ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 173ഉം ലഭിച്ചത് നിലമ്പൂർ മേഖലയിൽ നിന്നായിരുന്നു. ലഭിച്ച 231 മൃതദേഹങ്ങളിൽ 80 എണ്ണം കണ്ടെടുത്തതും നിലമ്പൂർ മേഖലയിൽ നിന്നാണ്. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ, പനങ്കയം മുതൽ പൂക്കോട്ടുമണ്ണ വരെ, പൂക്കോട്ടുമണ്ണ മുതൽ ചാലിയാർ മുക്ക് വരെ, ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ, കുമ്പളപ്പാറ മുതൽ പരപ്പൻപാറ വരെ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് നിലവിൽ തെരച്ചിൽ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ, ഡി.എഫ്.ഒമാരായ പി. കാർത്തിക് (നിലമ്പൂർ നോർത്ത്), ധനിക് ലാൽ (നിലമ്പൂർ സൗത്ത്), അസി. കളക്ടർ വി.എം. ആര്യ, എ.ഡി.എം കെ. മണികണ്ഠൻ, വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
സന്നദ്ധ പ്രവർത്തകർ ഒറ്റയ്ക്ക് തെരച്ചിലിന് പോവരുത്
ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തുന്നതിനായി നിലമ്പൂരിലെ ഉൾവനത്തിൽ നടക്കുന്ന തെരച്ചിലിന് സന്നദ്ധ പ്രവർത്തകർ ഒറ്റയ്ക്ക് പോവരുതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഉൾവനത്തിൽ ഒറ്റയ്ക്ക് പോവുന്നത് അപകടങ്ങൾക്കിടയാക്കുമെന്നതിനാലാണ് ഈ നിയന്ത്രണം. ഉൾവനത്തിലെ ഏതെങ്കിലും ഭാഗങ്ങളിൽ തിരച്ചിൽ വേണമെന്നുണ്ടെങ്കിൽ അക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കണം. തുടർന്ന് ദൗത്യസേനാംഗങ്ങളുടെ അകമ്പടിയോടെ ഇവിടങ്ങളിൽ തെരച്ചിൽ നടത്താം. ഉദ്യോഗസ്ഥരെ അറിയിക്കാതെ രക്ഷാപ്രവർത്തനത്തിന് പോയ സന്നദ്ധ പ്രവർത്തകർ ഉൾവനത്തിൽ വഴിയറിയാതെ കുടുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. മൊബൈൽ ഫോണിന് സിഗ്നൽ പോലുമില്ലാത്ത ഉൾവനത്തിൽ അകപ്പെട്ടാൽ പുറംലോകം അറിയണമെന്നില്ല. എയർ ലിഫ്റ്റിംഗ് പോലും അസാദ്ധ്യമായേക്കാം. കൂടാതെ ആഗസ്റ്റ് 30 വരെ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
രക്ഷാപ്രവർത്തനത്തിലും തെരച്ചിലിലും സന്നദ്ധ പ്രവർത്തകർ കാണിക്കുന്ന താൽപര്യവും പിന്തുണയും അഭിനന്ദനാർഹമാണ്. 5403 സന്നദ്ധ പ്രവർത്തകർ ഇതു വരെ രക്ഷാപ്രവർത്തനത്തിലും തെരിച്ചിലിലും പങ്കാളികളായി എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.