pv-anwar

മലപ്പുറം: പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ പരസ്യമായി അധിക്ഷേപിച്ച് പി.വി.അൻവർ എം.എൽ.എ. മനോവിഷമത്തിലായ എസ്.പി പ്രസംഗിക്കാതെ വേദി വിട്ടു. അൻവർ ഉദ്ഘാടകനും എസ്.പി മുഖ്യപ്രഭാഷകനുമായിരുന്നു.

എസ്.പിയെ ഒരുമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതും തന്റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതുമാണ് അൻവറിനെ ചൊടിപ്പിച്ചത്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസിൽ ചിലർ ശ്രമിക്കുന്നെന്ന് വിമർശിച്ചു. എസ്.പി ബോധപൂർവം പരിപാടിയിൽ വൈകിയെത്തിയെന്നും ആരോപിച്ചു. പത്ത് മണിക്കുള്ള സമ്മേളനത്തിനായി 9.50ന് എത്തിയ തന്നോട് കാത്തിരിക്കാൻ പറഞ്ഞു. എസ്.പി തിരക്കിന്റെ ഭാഗമായിട്ടാണ് നേരത്തെ വരാതിരുന്നതെങ്കിൽ ഒരുപ്രശ്നവുമില്ല. പക്ഷേ,​ അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചെങ്കിൽ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. ഇതൊന്നും ശരിയായ രീതികളല്ലെന്നും അൻവർ പറഞ്ഞു.

ഇതിന് പിന്നാലെ,​ എസ്.പി ഏതാനും വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചു. അൽപ്പം തിരക്കിലാണ്. പ്രസംഗത്തിനുള്ള മൂഡിൽ അല്ല എന്നു പറഞ്ഞാണ് വേദിവിട്ടത്. പത്തനംതിട്ടയിലെ നരബലിക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ശശിധരൻ.