പാലക്കാട്: ഓണത്തിന് ഒന്നരമാസം മാത്രം ശേഷിക്കെ മലയാളികൾക്ക് പൂക്കളമിടാൻ പൂക്കളും വിഭവസമൃദ്ധമായ സദ്യയൊരുക്കാൻ പച്ചക്കറികളും ഉത്പാദിപ്പിക്കാൻ തയ്യാറെടുത്ത് കുടുംബശ്രീ. നിറപ്പൊലിമ 2024, ഓണക്കനി 2024 എന്നീ പേരുകളിലാണ് ഇത്തവണ കുടുംബശ്രീ സംസ്ഥാനത്താകെ പൂ - പച്ചക്കറി കൃഷി ചെയ്യുന്നത്. ഓണപ്പൂകൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള കുടുംബശ്രീയുടെ ചുവടുവെപ്പാണ് നിറപ്പൊലിമ. ഓണവിപണിയിലേക്ക് കാർഷിക മേഖലയിലെ സംഘകൃഷി ഗ്രൂപ്പുകൾ മുഖേന വിഷരഹിത നാടൻ പച്ചക്കറികൾ എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ഓണക്കനി. കുടുംബശ്രീ ആദ്യമായാണ് ഇത്തരമൊരു പരിപാടി നടപ്പാക്കുന്നത്.
4000 പേരുടെ ഉപജീവനം ഉറപ്പാക്കും
പാലക്കാട് മാത്രം 194 സംഘകൃഷി ഗ്രൂപ്പുകൾ മുഖേന 258.7 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്.
87 സംഘകൃഷി ഗ്രൂപ്പുകൾ മുഖേന 60.6 ഏക്കർ സ്ഥലത്ത് പൂകൃഷിയും ചെയ്യും.
ജില്ലയിലെ എല്ലാ സി.ഡി.എസുകൾക്ക് കീഴിലും കൃഷി ആരംഭിച്ചിട്ടുണ്ട്.
കൂടാതെ ഓണത്തിന് മുന്നോടിയായി സെപ്തംബറിൽ തൃത്താലയിൽ കാർഷിക എക്സ്‌പോയും വിപണനമേളയും സംഘടിപ്പിക്കും.
നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ കേരളത്തിൽ 1000 ഏക്കർ സ്ഥലത്താണ് ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ല പൂക്കൾ കൃഷി ചെയ്യുന്നത്.
ഉയർന്ന വിളവ് നൽകുന്ന ഹൈബ്രിഡ് ഇനങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഉത്പാദിപ്പിക്കുന്ന പൂക്കൾ ഇടനിലക്കാരില്ലാതെ കുടുംബശ്രീ വിപണനമേളകൾ വഴിതന്നെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ദിവസം കാലയളവിൽ പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങൾക്കും കർഷകർക്കുമായി 4000 പേർക്ക് ഉപജീവനം ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
തമിഴ്നാട്ടിലെ തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ഗുണ്ടൽപേട്ട്, തോവാള, മേട്ടുപ്പാളയം, ഉടുമൽപേട്ട്, സത്യമംഗലം എന്നിവിടങ്ങളിൽ നിന്നാണ് ഓണവിപണിയിലേക്കുള്ള പൂക്കൾ ഭൂരിഭാഗവും എത്തുന്നത്.
കീശകാലിയാകെ സദ്യയൊരുക്കാം
ഓണക്കനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം 2500 ഹെക്ടർ സ്ഥലത്ത് പയർ, പാവൽ, വെള്ളരി, പടവലം, മുളക്, ചേന, ചീര, വെണ്ട, തക്കാളി, വഴുതന തുടങ്ങിയ വിളകൾ കൃഷി ചെയ്യും. വിളവെടുക്കുന്ന പച്ചക്കറികൾ കർഷകർക്ക് ന്യായവില നൽകി കുടുംബശ്രീ വിപണനമേളകളിലൂടെയും വെജിറ്റബിൾ കിയോസ്‌കുകളിലൂടെയും ഇടനിലക്കാരില്ലാതെ പൊതുവിപണിയിൽ എത്തിക്കും. ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാനും കീശ കാലിയാകാതെ ഓണത്തനിന് സദ്യയൊരുക്കാനും കഴിയും. പദ്ധതിയുടെ ഭാഗമായി 20,000 പേർക്ക് ഉപജീവനം നൽകാനാകുമെന്നാണ് പ്രതീക്ഷ.