highway

 നെഞ്ചിടിപ്പോടെ 18 കുടുംബങ്ങൾ

പാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്ന അറിയിപ്പിനെ തുടർന്ന് നെഞ്ചിടിപ്പോടെ കഴയുകയാണ് വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള ദേശീയപാതയോരത്തെ കുടുംബങ്ങൾ.

ആറുവരിപ്പാതയിൽ വടക്കഞ്ചേരി മുതൽ കുതിരാൻ വരെ 11 സ്ഥലങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണെന്ന് കണ്ടെത്തിയിരുന്നു. നാട്ടുകാർ നിരന്തരം പരാതി പറഞ്ഞിട്ടും ദേശീയപാത അതോറിറ്റിയോ നിർമാണ കമ്പനിയോ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ ദേശീയപാതയോരത്തുള്ള 18 വീടുകളാണ് മണ്ണിടിച്ചിൽ ഭീഷണിയിലുള്ളത്. കഴിഞ്ഞ ദിവസം ചുവട്ടുപാടത്ത് ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്തിന് സമീപം മണ്ണിടിഞ്ഞ് പ്രദേശവാസിയുടെ വീട്ടിലേക്ക് പതിച്ചിരുന്നു. ശുചിമുറി അടക്കം തകർന്നു. വീട്ടുകാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം ഉള്ളെരിക്കൽ റെജിയുടെ വീട് ഏത് നിമിഷവും നിലം പതിക്കാമെന്ന നിലയിലാണ്. പഞ്ചായത്തിലും വില്ലേജിലും ദേശീയപാത അതോറിറ്റിക്കും പരാതി നൽകിയിട്ടും ഇവിടെ സംരക്ഷണ ഭിത്തികെട്ടി നൽകിയിട്ടില്ല. ഇതേ തുടർന്ന് റെജിയും കുടുംബവും വീടുമാറി.

കഴിഞ്ഞ മഴയിൽ തേനിടുക്കിലും പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപവും പന്നിയങ്കര സ്‌കൂളിന് സമീപവും ചുവട്ടുപാടത്തും ശങ്കരംകണ്ണൻ തോട്ടിലും വാണിയമ്പാറയിലും കുതിരാനിലും മണ്ണിടിഞ്ഞിരുന്നു. വാണിയമ്പാറ പള്ളിയുടെ സ്ഥലത്തെ റോഡിനോട് ചേർന്നുള്ള ഭാഗങ്ങൾ ഇടിഞ്ഞു താഴ്ന്നു. പന്നിയങ്കര സ്‌കൂളിന് മുന്നിലെ മൺതിട്ട അപകട ഭീഷണിയായി നിലനിൽക്കുന്നു. ദേശീയപാതയോരത്തുള്ള ശങ്കരംകണ്ണൻ തോട്ടിൽ മൺതിട്ടയും ഇടിയാറായി നിൽക്കുകയാണ്. മഴ ശക്തമായാൽ കൂടുതൽ സ്ഥലങ്ങളിൽ ഇടിച്ചിൽ ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു.

 40 കുടുംബങ്ങൾ സ്ഥലംമാറിപോയി
ദേശീയപാത നിർമിക്കുമ്പോൾ മണ്ണെടുത്ത സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടി നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാലിത് പാലിക്കപ്പെട്ടില്ല. പലർക്കും തുച്ഛമായ വിലയ്ക്ക് സ്ഥലം വിട്ടുനൽകേണ്ടി വന്നു. നാൽപതോളം കുടുംബങ്ങൾ സ്ഥലം വിട്ടുനൽകി പോയി. നിലവിൽ വീടുകളിലുള്ളവർ പേടിച്ചാണിവിടെ കഴിയുന്നത്. ഇവർക്ക് പോകാൻ ഇടമില്ല. സംരക്ഷണ ഭിത്തി നിർമിക്കാൻ പണവും ഇല്ല. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.