പാലക്കാട് ജില്ലയിലെ ഏഴ് നഗരസഭയിലെയും 22 പഞ്ചായത്തിലെയും മാലിന്യം സംസ്‌കരിക്കാൻ കഴിയും

നടത്തിപ്പ് ചുമതല കേരള സ്റ്റേറ്റ് ഇൻഡസ്‌ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്

18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാകും

പാലക്കാട്: ജില്ലയിലെ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും മാലിന്യ സംസ്കരണം ഇനി തലവേദനയാകില്ല. പുതുശേരി പഞ്ചായത്തിലെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ ദിനംപ്രതി 200 ടൺ ജൈവ -അജൈവ മാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റ് ഒരുങ്ങുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാലക്കാട് ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനാകും (കെ.എസ്‌.ഐ.ഡി.സി) മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പ് ചുമതല. 'ബ്ലൂ പ്ലാനറ്റ് എൻവിയോൺമെന്റ് സൊല്യൂഷൻസ്' കമ്പനിയാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാകും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ നഗരസഭകൾക്ക് വലിയ തുക ലാഭിക്കാനാകും. നിലവിൽ വൻ തുക നൽകിയാണ് തദ്ദേശ സ്ഥാപനങ്ങൾ മാലിന്യം സംസ്‌കരിക്കുന്നത്. പദ്ധതി പ്രകാരം ഒരു ടൺ മാലിന്യം ശേഖരിക്കാൻ 3,500 രൂപ കമ്പനിക്ക് തദ്ദേശ സ്ഥാപനങ്ങൾ ടിപ്പിംഗ് ചാർജായി നൽകണം. ഇത് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും. പാലക്കാട് നഗരസഭ ദിനംപ്രതി 38 ടൺ മാലിന്യം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ ഹരിത കർമസേന മാലിന്യം ശേഖരിക്കുന്നത് അജൈവ മാലിന്യത്തെ 14 ഓളം വിഭാഗങ്ങളായി തരം തിരിച്ചാണ്. എന്നാൽ പുതിയ പദ്ധതി പ്രകാരം ജൈവം, അജൈവം എന്നിങ്ങനെ രണ്ട് തരം തിരിവ് മാത്രമേ ആവശ്യമുള്ളൂ.

വൈദ്യുതി ഉത്പാദനവും ലക്ഷ്യം

എല്ലാത്തിലും ഉപരിയായി സംസ്‌കരിക്കുന്ന മാലിന്യത്തിൽ നിന്ന് ഊർജവും ഉത്പാദിപ്പിക്കും. കഞ്ചിക്കോട് പ്ലാന്റിൽ സംസ്‌കരിക്കുന്ന മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. നൂതന സങ്കേതിക വിദ്യയായതിനാൽ പ്രദേശത്തിനോ പ്രദേശവാസികൾക്കോ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നതും പദ്ധതിയുടെ സവിശേഷതയാണ്.