പാലക്കാട്: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഡി.വൈ.എഫ്‌.ഐ സമാഹരിച്ചത്‌ 1.75 കോടി രൂപ. ആക്രി ശേഖരണം ഉൾപ്പെടെയുള്ള വിവിധ വഴികളുമായാണ് യുവാക്കൾ നാട്ടുകാർക്കിടയിലേക്കിറങ്ങിയത്. ഒരു മാസം തികയും മുമ്പേ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം ഒന്നേമുക്കാൽക്കോടി രൂപ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ കണ്ടെത്തി.

ചായക്കട നടത്തിയും മീൻ വിറ്റും ബിരിയാണി, പായസ ചലഞ്ചുകൾ നടത്തിയും പോസ്റ്റർ ഡിസൈനിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയും പണംകണ്ടെത്തി. വിവിധ ചലഞ്ചുകൾക്കൊപ്പം നാടും കൂടെനിന്നു. സഹായം അഭ്യർഥിച്ച് വീടുകളിലെത്തിയപ്പോൾ നാണയത്തുട്ടുകൾ മാത്രമല്ല, കൈയിലും കാതിലും അണിഞ്ഞിരുന്ന സ്വർണംവരെ ഊരി നൽകിയവരുണ്ട്. കുഞ്ഞുങ്ങൾ അവരുടെ സമ്പാദ്യക്കുടുക്കകളുമായി ഇറങ്ങിവന്നു. സർക്കാരിൽ നിന്ന് കിട്ടിയ വാർദ്ധക്യ പെൻഷൻപോലും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത അമ്മമാരുണ്ട്. പിറന്നാളാഘോഷത്തിനും കാതുകുത്തിനുമെല്ലാം കരുതിവച്ച ചെറിയ തുകകൾ പലരും സന്തോഷത്തോടെ കൈമാറി. ദേവാലയങ്ങളിലെ ഭരണസമിതിയും പൂജാരിയും അകമഴിഞ്ഞ സംഭാവന നൽകി. ഓമനയെപ്പോലെ ലാളിച്ച ആട്ടിൻകുട്ടി, പൊന്നുപോലെ നോക്കിയിരുന്ന ഇരുചക്രവാഹനങ്ങൾ എല്ലാം ചലഞ്ചിലേക്ക് നൽകിയ കാരുണ്യഹൃദയരെ കണ്ടു. ഇവരുടെ ഹൃദയവിശാലതയിലാണ് ഒന്നേമുക്കാൽക്കോടി രൂപ കണ്ടെത്താനായതെന്ന് ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് ആർ.ജയദേവനും സെക്രട്ടറി കെ.സി.റിയാസുദ്ദീനും പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്താനുള്ള പ്രവർത്തനം 28വരെ തുടരും. യൂണിറ്റ് അടിസ്ഥാനത്തിലാണ് സമാഹരണം.