lottery

 ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽപ്പന നടന്നത് പാലക്കാട്

 തിരുവനന്തപുരം രണ്ടാം സ്ഥാനത്ത്

 തൃശൂർ മൂന്നാം സ്ഥാനത്ത്

പാലക്കാട്: തിരുവോണം ബംബർ ലോട്ടറിയുടെ വിൽപ്പന കുതിക്കുന്നു. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്താകെ വിറ്റുപോയത്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ച് ഏറ്റവും കൂടുകൽ ബംബർ വിറ്റ ജില്ലയായി പാലക്കാട്. മൂന്നു ലക്ഷത്തിനടുത്ത് ടിക്കറ്റ് വിൽപ്പന നടത്തി തിരുവനന്തപുരം രണ്ടാമതുണ്ട്. രണ്ടര ലക്ഷത്തിനടുത്ത് വിൽപ്പന കൈവരിച്ച് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

തിരുവോണം ബംബറിന്റെ പത്തു സീരീസുകളിലെ ടിക്കറ്റുകളിൽ ഒന്നാം സമ്മാനമായി നൽകുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതം. 20 പേർക്ക് 50 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനം. 10 പേർക്ക് 5 ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനം, 2 ലക്ഷം രൂപ വീതം നൽകുന്ന അഞ്ചാം സമ്മാനം, ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒൻപതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
ഇതോടെ ഇക്കുറിയുള്ളത് ആകെ അഞ്ചുലക്ഷത്തിമുപ്പത്തി നാലിയിരത്തി അറുന്നൂറ്റി എഴുപത് സമ്മാനങ്ങൾ.
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.

75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. 2024 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ സമ്മാന ഇനത്തിൽ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഓണം ബംബർ മുതലായവയുടെ സമ്മാനത്തുക കൂടെ കണക്കാക്കുമ്പോൾ ഈ വർഷവും സമ്മാനത്തുകയിൽ ഭാഗ്യക്കുറി റെക്കോർഡ് ഭേദിക്കുമെന്ന് പ്രതീക്ഷ.

വിൽപ്പനയുടെ ആദ്യ ദിവസം മാത്രം വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകൾ

തിരുവോണം ബംബർ 2024 വിൽപ്പനയുടെ ആദ്യ ദിവസം മാത്രം വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ ആറുലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞതിനെ തുടർന്ന് കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാൻ ലോട്ടറി വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. അത്തരത്തിൽ പരമാവധി അച്ചടിക്കാൻ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.