കോന്നി: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നതിനെ ചൊല്ലി വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തമ്മിൽ തർക്കം. കോന്നി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെങ്ങറ മഠത്തിലേത്ത്, കൊച്ചുമോന്റെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറ്റിലാണ് ചൊവ്വാഴ്ച കാട്ടുപന്നി വീണു കിടക്കുന്നത് വീട്ടുകാർ കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറിയും റേഞ്ച് ഓഫീസർ ഇൻ ചാർജ് കെ.എസ് മനോജും കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബുവിനോട് ആവശ്യപ്പെട്ടു. എന്നാൽ കാട്ടുപന്നിയെ വെടിവച്ച് കൊല്ലാൻ കഴിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. കാട്ടുപന്നിയെ ഷാർപ്പ് ഷൂട്ടറെ ഉപയോഗിച്ച് വെടിവച്ച് കൊല്ലാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബുവും വാർഡു മെമ്പർ പി.വി ജോസഫും തയാറായില്ല. കിണറ്റിൽ വീണ കാട്ടുപന്നിയെ പുറത്തെത്തിക്കാൻ വനപാലകർക്കും കഴിഞ്ഞില്ല. കിണറ്റിൽവീണ കാട്ടുപന്നിയെ ഇന്നലെ ഉച്ചകഴിഞ്ഞ് ചത്തനിലയിൽ കണ്ടെത്തി.