തിരുവല്ല : സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അമ്പലക്കള്ളൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ (തിരുവല്ലം ഉണ്ണി - 52) ആണ് പിടിയിലായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല കിഴക്കൻമുത്തൂർ പടപ്പാട് ശ്രീദേവിക്ഷേത്രത്തിൽ നിന്ന് നാല് ലക്ഷത്തോളം രൂപയുടെ ഓട്ടുവിളക്കുകളും, ശീവേലി കുടങ്ങളും അടക്കം കവർന്ന കേസിലാണ് പിടിയിലായത്. ക്ഷേത്രത്തിന് സമീപത്തുനിന്ന് ലഭിച്ച കാറിന്റെ സി.സി ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കഴിഞ്ഞ 21ദിവസമായി പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞമാസം 17ന് അർദ്ധരാത്രിയോടെ ഇൻഡിക്ക കാറിലെത്തിയ പ്രതി ക്ഷേത്രത്തിന്റെ മുൻവശത്ത് കാർ നിറുത്തിയശേഷം ക്ഷേത്രമതിൽ ചാടിക്കടന്ന് പ്രധാന വാതിലിന്റെ താഴ് അടക്കം തകർത്ത് സ്റ്റോർറൂമിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ശ്രീകോവിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കൂറ്റൻവിളക്കും ചുറ്റുവിളക്കുകളും അടക്കം കവരുകയായിരുന്നു. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അന്വേഷണസംഘം സഞ്ചരിച്ചിരുന്ന കാർ, ഉണ്ണികൃഷ്ണൻ സഞ്ചരിച്ച കാറിന് കുറുകെയിട്ട് പ്രതിയെ പിടികൂടാൻ ശ്രമിക്കവേ അന്വേഷണ സംഘാംഗങ്ങളായ പി.അഖിലേഷ്, എം.എസ്.മനോജ് കുമാർ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഡിവൈ.എസ്.പി എസ്.അഷാദിന്റെ നിർദ്ദേശപ്രകാരം സി.ഐ ബി.കെ.സുനിൽകൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.അഖിലേഷ്, എം.എസ് മനോജ് കുമാർ, വി.അവിനാഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
30 വർഷമായി അമ്പലക്കള്ളൻ
കഴിഞ്ഞ 30വർഷം നീണ്ട മോഷണ പരമ്പരയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്കോഡ, ഒക്ടോവിയ അടക്കം രണ്ട് ആഡംബരകാറുകൾ പ്രതി സ്വന്തമാക്കിട്ടുള്ളതായി പൊലീസ് പറഞ്ഞു. 20 വയസുള്ളപ്പോൾ മോഷണങ്ങൾ തുടങ്ങി. നിരവധിതവണ ഇയാൾ പിടിയിലാവുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതലായും ക്ഷേത്രമോഷണങ്ങൾ നടത്തിയിട്ടുള്ളതിനാൽ അമ്പല കള്ളൻ എന്നും വിളിപ്പേരുണ്ട്. മോഷണമുതൽ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. പ്രതിയുടെ വീട്ടിൽ നിന്നടക്കം തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജില്ലയിലെ മറ്റുചില ക്ഷേത്രങ്ങളിലെ മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.