പത്തനംതിട്ട : പള്ളിയോടത്തിൽ നിന്ന് വീണ് ആഴങ്ങളിൽ പൊലിഞ്ഞ തോമസ് ജോസഫിന്റെ വിയോഗം തീർത്ത ഞെട്ടലിലാണ് കുറിയന്നൂർ കര. അപകടത്തിന് ഒരു മണിക്കൂറിന് ശേഷം പമ്പാനദിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയപ്പോൾ തീരത്ത് കൂടിയവരെല്ലാം നിലവിളിക്കുകയായിരുന്നു. നൊമ്പരം താങ്ങാനാകാതെ ഭാര്യ ആഷ തളർന്ന് വീണു. ബന്ധുക്കളും വിദ്യാർത്ഥികളുമെല്ലാം വിതുമ്പി കരഞ്ഞു. തോമസ് ജോസഫ് കുറിയന്നൂരുകാർക്ക് പ്രിയപ്പെട്ട സണ്ണിസാർ ആണ്. കുറിയന്നൂർ കരയുടെ എല്ലാ ആഘോഷങ്ങളിലും അദ്ദേഹം സജീവമായിരുന്നു. കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂളിലെ അദ്ധ്യാപകനായി റിട്ടേയർഡ് ചെയ്യാനിരിക്കെയാണ് ആകസ്മിക വേർപാട്. കുറിയന്നൂർ മാർത്തോമ്മ ചർച്ചിന്റെ മുൻ ഭാരവാഹിയുമായിരുന്നു. പഠിപ്പിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും കുടുംബ പശ്ചാത്തലമടക്കം അറിയുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം.
വർഷങ്ങളായി അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് കുറിയന്നൂർ പള്ളിയോടത്തിന്റെ രണ്ടാം അടനയമ്പുകാരനായി തോമസ് ജോസഫും ഉണ്ടാകുമായിരുന്നു. വ്രതമെടുത്ത് ഇത്തവണയും പതിവ് തെറ്റാതെ വള്ളസദ്യയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന തോമസ് ജോസഫ് ചെറുപ്പം മുതലേ പള്ളിയോടത്തിനൊപ്പം ആറൻമുളയിലുണ്ടായിരുന്നു.
ഇന്നലെ പള്ളിയോടം ആറൻമുളയ്ക്കു പോകുമ്പോൾ കോഴഞ്ചേരി പാലത്തിനു സമീപം ഇദ്ദേഹം വള്ളത്തിൽ നിന്ന് വെള്ളത്തിൽ വീണിരുന്നു. നീന്തി തിരികെ വള്ളത്തിൽ കയറുകയും രണ്ടാം അടനയമ്പ് വീണ്ടും എടുക്കുകയുമായിരുന്നു. സത്രക്കടവ് ഭാഗത്ത് പള്ളിയോടം തിരിക്കുമ്പോൾ തോമസ് വീണ്ടും വെള്ളത്തിൽ വീണ് താഴ്ന്ന് പോകുകയായിരുന്നു.