കോന്നി : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് സീതത്തോട് പാലം നിർമ്മാണം അടുത്തമാസം തുടങ്ങും. അഡ്വ.കെ.യു.ജനിഷ് കുമാർ എം.എൽ. എയുടെ ശ്രമഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. നിലവിൽ നാല് മീറ്റർ വീതി മാത്രമുള്ള പാലം പൊളിച്ച് 11 മീറ്റർ വീതിയിലാണ് പുനർനിർമ്മിക്കുന്നത്. നിലവിലുള്ളതിൽ നിന്ന് ഉയരത്തിൽ പണിയുന്ന പാലത്തിന്റെ അപ്രോച്ച് റോഡുകൾ കൂടി യഥാർത്ഥ്യമാകുന്നത്തോടെ സീതത്തോടിന്റ മുഖച്ഛായ തന്നെ മാറും. ശബരിമല, നിലയ്ക്കൽ തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളിലേക്കും ഗവി അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രത്തിലേക്കുമുള്ള പ്രധാനപാതകളിൽ ഒന്നിലാണ് പാലമുള്ളത്. മൂഴിയാർ , ശബരിഗിരി, സീതത്തോട് കക്കാട് വൈദ്യുതി നിലയങ്ങളിലേക്കും സീതത്തോട് 220കെ വി സബ് സ്റ്റേഷനിലേക്കും വലിയ ലോറികളിൽ എത്തിക്കുന്ന ഉപകാരണങ്ങൾ നിലവിലെ പാലത്തിൽ കൂടി കൊണ്ട് പോകാൻ കഴിയുമായിരുന്നില്ല. പുതിയപാലം യഥാർത്ഥയമാകുന്നത്തോടെ ഈ പ്രതിസന്ധികൾക്കെല്ലാം പരിഹാരമാകും. കോട്ടയം ആസ്ഥാനമായ രാജി മാത്യു ആൻഡ് കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. സെപ്തംബറിൽ തുടങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കും. വിശദമായ പ്ലാനും അപ്രോച്ച് റോഡ് സർവ്വേരേഖകളും എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധിച്ച് നിർമ്മാണ സമയക്രമം നിശ്ചയിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി.ടി. ഈശോ,കെ .ആർ. എഫ്. ബി എക്‌സിക്യുട്ടിവ് എൻജിനിയർ ദീപ,അസി. എക്‌സിക്യുട്ടീവ് എൻജിനിയർ പി.വി.മനേഷ് , അസി.എൻജിനിയർ കലേഷ് കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
............................
സെപ്തംബറിൽ ഓണത്തിന് ശേഷം തുടങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കും. ഇതിനായി വിശദമായ പ്ലാനും അപ്രോച്ച് റോഡ് സർവ്വേരേഖകളും പരിശോധിച്ച് നിർമ്മാണ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.
അഡ്വ.കെ.യു. ജനീഷ് കുമാർ
(എം.എൽ.എ )
..................................
പാലത്തിന് 11 മീറ്റർ വീതി
നിർമ്മാണകാലാവധി 3 മാസം