പന്തളം : പന്തളത്തും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വിറ്റഴിച്ചിരുന്ന ലഹരി മാഫിയയിലെ മുഖ്യകണ്ണി അറസ്റ്റിലായി. വെസ്റ്റ് ബംഗാൾ ജൽപൈഗുരി സ്വദേശി നഹേന്ദ്ര മൊഹന്തിന്റെ മകൻ കാശിനാഥ് മൊഹന്ത് (56) ആണ് മൂന്നര കിലോ കഞ്ചാവുമായി കടക്കാട് തെക്ക് ഭാഗത്തെ ലേബർ ക്യാമ്പിന് സമീപത്തുനിന്ന് ചൊവ്വാഴ്ച രാത്രി പന്തളം പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും സ്‌കൂൾ പരിസരങ്ങളടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ചും പൊലീസിന്റെ നിരീക്ഷണവും പ്രവർത്തനങ്ങളും ശക്തമാക്കിയിരിക്കുകയാണ്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ് ഇയാൾ. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം അടൂർ ഡി വൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഓ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അനീഷ് എബ്രഹാം, മനോജ് കുമാർ, എ.എസ്.ഐ ഷൈൻ.ബി, പൊലീസുദ്യോഗസ്ഥരായ എസ്.അൻവർഷ , ആർ.എ.രഞ്ജിത്ത്, സുരേഷ് എന്നിവർ ചേർന്നാണ് സാഹസിക നീക്കത്തിലൂടെ പ്രതിയെ അറസ്റ്റു ചെയ്തത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരിയുടെ ബാബ
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചും സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കും വിൽക്കുകയായിരുന്നു പിടിയിലായ കാശിനാഥ് മൊഹന്തിന്റെ രീതി. മറ്റൊരു പണിക്കും പോകാതെ ലഹരി വില്പന നടത്തിവരുകയായിരുന്നു. ലഹരി സംഘങ്ങൾക്കും ഇടപാടുകാർക്കുമിടയിൽ ബാബ എന്നറിയപ്പെടുന്ന ഇയാൾ കഴിഞ്ഞ കുറെ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംഘത്തിലെ മറ്റ് കൂട്ടാളികളെയും, ഇവർക്ക് സഹായികളായ പ്രദേശവാസികളെ കുറിച്ചുമുളള വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്.