ഒൻപതിടത്ത് പുതിയവ, ഏഴിടത്ത് നവീകരണം
കൊല്ലം: നഗരത്തിലെ 9 ഇടത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ഹൈടെക് ബസ് ഷെൽട്ടറുകൾ നിർമ്മിക്കാൻ പദ്ധതിയുമായി കോർപ്പറേഷൻ. ഏഴിടങ്ങളിലെ ഷെൽട്ടറുകൾ നവീകരിച്ച് ഹൈടെക്ക് ആക്കും. പദ്ധതി പൂർത്തിയാവുന്നതോടെ നഗരത്തിൽ ഹൈടെക് ബസ് ഷെൽട്ടറുകൾ 22 ആകും.
കോർപ്പറേഷനുമായി കരാറിൽ ഏർപ്പെടുന്ന ഏജൻസി ബസ് ഷെൽട്ടർ സ്വന്തം ചെലവിൽ നിർമ്മിച്ച് പരിപാലിക്കുന്ന തരത്തിലാണ് പദ്ധതി. ഷെൽട്ടറിന്റെ മുന്നിലും ബാക്ക്ഡ്രോപ്പിലും പരസ്യങ്ങൾ സ്ഥാപിച്ച് കരാർ ഏജൻസിക്ക് നിർമ്മാണ, പരിപാലന ചെലവുകൾ കണ്ടെത്താം. പരസ്യം സ്ഥാപിക്കാവുന്ന ആകെ സ്ഥലത്തിന്റെ 30 ശതമാനം സർക്കാർ പരസ്യങ്ങൾക്കായി നീക്കിവയ്ക്കണം. മികച്ച നിർമ്മിതിക്കൊപ്പം പരസ്യവരുമാനത്തിൽ നിന്നു ഏറ്റവും കൂടുതൽ വിഹിതം കോർപ്പറേഷന് വാഗ്ദാനം ചെയ്യുന്ന ഏജൻസിയെയാകും തിരഞ്ഞെടുക്കുക. നിർമ്മാണം പൂർണമായും സ്റ്റീൽ കൊണ്ടായിരിക്കണമെന്ന നിർദ്ദേശവുമുണ്ട്.
നഗരത്തിലെ ബസ് ഷെൽട്ടറുകൾ പലതും നിലവിൽ ചോർന്നൊലിച്ച് തകർച്ചയുടെ വക്കിലാണ്. പ്രധാന ജംഗ്ഷനുകളിലെ ബസ് ഷെൽട്ടറുകളിൽ പോലും രാത്രികാലങ്ങളിൽ വെളിച്ചമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് കോർപ്പറേഷൻ ഹൈടെക് ബസ് ഷെട്ടറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
ബസ് ഷെൽട്ടറുകളിൽ
നിരീക്ഷണ ക്യാമറ
എൽ.ഇ.ഡി ലൈറ്റ്
വൈഫൈ
സ്റ്റീൽ ഇരിപ്പിടങ്ങൾ
പുതിയ ഷെൽട്ടറുകൾ
ഹൈസ്കൂൾ ജംഗ്ഷൻ
തട്ടാമല
പാലത്തറ
കളക്ടറേറ്റ്
അഞ്ചുകല്ലുംമൂട്
കാവനാട്
എക്സൈസ് ഓഫീസിന് മുന്നിൽ
കടപ്പാക്കട
കടവൂർ പള്ളിക്ക് സമീപം
നവീകരിക്കുന്ന ഷെൽട്ടറുകൾ
റെയിൽവേ സ്റ്റേഷൻ- 2
ചിന്നക്കട ക്ലോക്ക് ടവർ ജംഗ്ഷൻ- 3
കോളേജ് ജംഗ്ഷൻ-4
മൂന്നാംകുറ്റി-1
കോർപ്പറേഷന് മുന്നിൽ-1
വാട്ടർ അതോറിട്ടിക്ക് മുന്നിൽ-1
പുതിയകാവ് ക്ഷേത്രം-1