കൊട്ടാരക്കര: പിതൃ സ്മരണയിൽ ഇന്ന് കർക്കിടക വാവുബലി. ക്ഷേത്രങ്ങളിലും വീടുകളിലുമടക്കം പിതൃപൂജാ ചടങ്ങുകൾ നടക്കും. കൊട്ടാരക്കര മേഖലയിലെ ഒട്ടുമിക്ക ക്ഷേത്ര കടവുകൾ, ക്ഷേത്രക്കുളങ്ങൾ, നദീ തീരങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളെല്ലാം സ്നാന ഘട്ടങ്ങളായി മാറുകയാണ്. ക്ഷേത്രങ്ങളിൽ പിതൃപൂജ, തിലഹവനം, സായൂജ്യപൂജ, വിഷ്ണുപൂജ എന്നിവയും അനുബന്ധമായി നടത്തുന്നുണ്ട്. പുത്തൂർ താഴം ആദിശമംഗലം ക്ഷേത്രത്തിലും കല്ലടയാറിന്റെ തീരത്തുമായി പതിനായിരങ്ങളെ പ്രതീക്ഷിച്ച് വലിയ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 4ന് ഇവിടെ ചടങ്ങുകൾ തുടങ്ങും. ശ്രീശൈലം നാരായണൻ നമ്പൂതിരി ബലി കർമ്മങ്ങൾക്കും വാസുദേവര് സോമയാജിപ്പാട് തിലഹവനത്തിനും മുഖ്യ കാർമ്മികത്വം വഹിക്കും.
- കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രത്തിൽ പ്രത്യേക സ്നാനഘട്ടം .പുലർച്ചെ 5ന് തുടങ്ങി ഉച്ചയ്ക്ക് 2ന് പരിസമാപിക്കുന്ന തരത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ. രാജേഷ് പോറ്റി മുഖ്യ കാർമ്മികത്വം വഹിക്കും.
- കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലും ആയിരങ്ങൾ വാവുബലി അർപ്പിക്കും. തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിൽ, മേൽശാന്തി തുളസീദാസ് പോറ്റി എന്നിവരുടെ കാർമ്മികത്വത്തിൽ സായൂജ്യപൂജ, തിലഹവനം, പിതൃപൂജ, പാൽപ്പായസ വഴിപാട് എന്നിവ നടക്കും.
- കോട്ടാത്തല ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രം, വാക്കനാട് മഹാവിഷ്ണു ക്ഷേത്രം, നെട്ടയം ഇണ്ടിളയപ്പൻ സ്വാമീ ക്ഷേത്രം, മലപ്പേരൂർ ആയിരവില്ലി ക്ഷേത്രം, മേലില ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും.
- എല്ലാ കേന്ദ്രങ്ങളിലും പൊലീസും ഫയർഫോഴ്സും റവന്യൂ ആരോഗ്യ വകുപ്പ് അധികൃതർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.