കൊല്ലം: കടപ്പാക്കടയിൽ നിന്ന് ശങ്കേഴ്സ് ആശുപത്രിക്ക് സമീപത്തുകൂടി ആശ്രാമം മൈതാനത്തേക്കുള്ള കുറവൻ പാലം മാലിന്യ നിക്ഷേപ കേന്ദ്രമായി. ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലും മാലിന്യം തള്ളുന്നത് പതിവായിട്ടും യാതൊരു നടപടിയുമില്ല.
അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് വഴിയോരത്ത് തള്ളുന്നത്. കാൽനട യാത്ര പോലും ദുസഹമായി. ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. രാത്രിയും പുലർച്ചയുമാണ് മാലിന്യം തള്ളൽ. ഇരുട്ടായാൽ ഈ ഭാഗത്ത് വെളിച്ചത്തിന്റെ കുറവാണ് വിഷയം. ആരുടെയും ശ്രദ്ധ പെട്ടെന്ന് കിട്ടില്ലെന്ന ധൈര്യത്തിലാണ് വാഹനങ്ങളിലും മറ്രും എത്തി മാലിന്യം തള്ളുന്നത്. റോഡിന്റെ ഇരുവശത്തും കാടു മൂടിയതോടെ തെരുവുനായ ശല്യവും വർദ്ധിച്ചു. മഴക്കാലത്ത് മാലിന്യം അഴുകി പരിസരമാകെ ദുർഗന്ധം നിറയും. കൂടാതെ അഴുക്കുവെള്ളം റോഡിലേക്ക് ഒഴുകിയെത്തും. മാലിന്യം നിറഞ്ഞ് പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശം. അടിയന്തര നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കണ്ടിട്ടും കാണാതെ
ദേശീയപാതയോരത്തും ഇടറോഡുകളുടെ വശങ്ങളിലും മാലിന്യം തള്ളുന്നത് പതിവായി. വാടി, പള്ളിത്തോട്ടം, ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് സമീപം, കപ്പലണ്ടി മുക്ക്, കൊല്ലം ബീച്ച്, ചിന്നക്കട മേൽപ്പാലത്തിന് താഴെ ഇങ്ങനെ നീളുന്നു മാലിന്യം തള്ളുന്ന ഇടങ്ങളുടെ നിര. എത്ര വൃത്തിയാക്കിയാലും പിറ്റേന്ന് വീണ്ടും മാലിന്യം കുന്നുകൂടും. പ്രദേശവാസികളുടെ മനോഭാവത്തിലുണ്ടാവാത്ത മാറ്റമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന ആക്ഷേപവുമുണ്ട്. നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത ഇടങ്ങളിലാണ് മാലിന്യം കൂടുതലായി തള്ളുന്നത്.