കൊല്ലം: ജില്ലയെ വിറപ്പിച്ച് പിടിമുറുക്കി മലമ്പനി. ഈ വർഷം ജൂലായ് വരെ 31 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിലും ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലിക്കായി പോയി വന്നവരിലുമാണ് രോഗം സ്ഥിരീകരിച്ചത്.

സമയത്ത് ചികിത്സ തേടാതിരിക്കുകയും തദ്ദേശീയ അനോഫെലിസ് കൊതുകുകളിലൂടെ രോഗം പകരുന്നതുമാണ് കേസുകൾ കൂടാൻ കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. അനോഫെലസ് വിഭാഗത്തിലെ പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. അനോഫെലിസ് വരുണ, അനോഫെലിസ് സ്റ്റീഫൻസി തുടങ്ങിയ വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ജില്ലയിൽ കൂടുതലായി കാണുന്നത്.

രാത്രിസമയത്താണ് രോഗസംക്രമണം. രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം. കൊതുകിന്റെ ഉമിനീർ ഗ്രന്ഥികൾ വഴി മലമ്പനി രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ കടക്കും. തുടർന്ന് കരളിൽ പ്രവേശിക്കുന്ന രോഗാണുക്കൾ ഒരാഴ്ചയ്ക്കുശേഷം ലക്ഷണങ്ങൾ പ്രകടമാക്കും. സർക്കാർ ആശുപത്രികളിൽ മലമ്പനിക്ക് സമ്പൂർണ ചികിത്സയും പരിശോധനകളും തികച്ചും സൗജന്യമാണ്. രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് 3, 14, 28 ദിവസങ്ങളിൽ രക്തപരിശോധന നടത്തി പ്ലാസ്മോഡിയത്തിന്റെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. രണ്ടുവർഷം മാസത്തിൽ ഒരിക്കൽ രക്തപരിശോധന നടത്തണം. ചികിത്സയിലൂടെ രക്തത്തിലെ പാരസൈറ്റുകൾ നശിക്കുമെങ്കിലും ചില പാരസൈറ്റുകൾ കരളിൽ സുക്ഷുപ്താവസ്ഥയിൽ കണ്ടേക്കാം. ഇത് പരിശോധനയിലൂടെ കണ്ടെത്തി വീണ്ടും രോഗബാധ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും.

രോഗവാഹകർ സംസ്ഥാനത്തിന് പുറത്തുനിന്ന്

 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർ പനി ഇല്ലെങ്കിലും രക്ത പരിശോധന നടത്തണം

 അന്യസംസ്ഥാന തൊഴിലാളികൾ രക്ത പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം

 രോഗലക്ഷണം കണ്ടാൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രികളിലെത്തണം

 മരുന്നിന്റെ കോഴ്സ് തീരുന്നതുവരെ കഴിക്കണം

 മുമ്പ് മലമ്പനി വന്നിട്ടുണ്ടെങ്കിൽ വിവരം ഡോക്ടറെ അറിയിക്കണം

വില്ലൻ കൊതുക്

 ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്നവയാണിത്

 വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക

 ശരീരം മൂടുന്ന തരത്തിൽ വസ്ത്രം ധരിക്കുക
 രാത്രികാലങ്ങളിൽ കൊതുക് വല ഉപയോഗിക്കുക

ലക്ഷണം

 പ്രാരംഭ ലക്ഷണം തലവേദനയും പേശി വേദനയും

 ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ, മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കും

 മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം

 പനി, ശക്തമായ തലവേദന എന്നിവ മാത്രമായും കാണാം

പൊതുസമൂഹം ജാഗ്രത പാലിച്ചാൽ മാത്രമേ രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയുള്ളു.

ആരോഗ്യവകുപ്പ് അധികൃതർ