കൊല്ലം: നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ ഒന്നിച്ച് തെളിഞ്ഞ് ഡ്രൈവർമാരെ കൺഫ്യൂഷനിലാക്കിയിരുന്ന 'പ്രതിഭാസ'ത്തിന് പരിഹാരം. ചിന്നക്കട റൗണ്ട്, താലൂക്ക് കച്ചേരി ജംഗ്ഷൻ എന്നിവിടങ്ങളലെ ലൈറ്റുകളാണ് മാസങ്ങൾക്ക് ശേഷം നേരേചൊവ്വേ തെളിയാൻ തുടങ്ങിയത്.
ലൈറ്റുകൾ ഒന്നിച്ചു തെളിയുന്നത് സംബന്ധിച്ച ജൂൺ 14ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവ നന്നാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചത്. ലൈറ്റുകൾ നന്നാക്കിയതോടെ വാഹനങ്ങൾ സിഗ്നൽ തെറ്റിച്ച് കടക്കുന്നതിനും അറുതിയായിട്ടുണ്ട്. വാഹനം നിറുത്താനുള്ള ചുവന്ന ലൈറ്റിനൊപ്പം മഞ്ഞ ലൈറ്റും വെളിയുന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നത്. ചില സമയങ്ങളിൽ പച്ച ഉൾപ്പെടെ മൂന്ന് ലൈറ്റുകളും ഒന്നിച്ച് തെളിയുന്ന അവസ്ഥയുമുണ്ടായിരുന്നു. ആശയക്കുഴപ്പത്തിലാവുന്ന ഡ്രൈവർമാർ സിഗ്നൽ മറികടന്ന് പോകുന്നത് അപകടം സൃഷ്ടിച്ചിരുന്നു.
കുരുക്കിനും പരിഹാരം
സിഗ്നലിൽ ചുവപ്പിനൊപ്പം മഞ്ഞ് ലൈറ്റ് തെളിയുമ്പോൾ വാഹനം മുന്നോട്ടെടുക്കയും മറു വശത്ത് നിന്ന് വരുന്ന വാഹനങ്ങളിൽ ഇടിക്കുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ്. നഗരത്തിൽ പൊലീസിന്റെ സാന്നിദ്ധ്യം ഏറെയുള്ള ചിന്നക്കട റൗണ്ടിലെ പോസ്റ്റ് ഓഫീസിന് എതിർവശത്തെ സിഗ്നലായിരുന്നു പ്രശ്നങ്ങളേറെ. അടിക്കടി ലൈറ്റുകൾ തകരാറിലാകുന്നത് പ്രധാന ജംഗ്ഷനുകളിൽ ഗതാഗതകുരുക്ക് ഉണ്ടാക്കുന്നതുേ പതിവായിരുന്നു.