എഴുകോൺ : തളവൂർക്കോണത്തെ പ്ലൈവുഡ് ഫാക്ടറിക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി കരീപ്ര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഫാക്ടറിക്കെതിരെ കളക്ടർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് നിർമ്മാണ പ്രവർത്തികൾ തുടങ്ങിയത്. ജനകീയ സമരസമിതി ഹൈക്കോടതിയിൽ നൽകിയ കേസും നിലവിലുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് നാട്ടുകാർ മന്ത്രിമാർക്കും പരാതി നൽകിയിരുന്നു. ഇത് വകവയ്ക്കാതെ ഉടമ നിർമ്മാണം ആരംഭിച്ചതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി ചെയർമാൻ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ സംഘടിച്ച് പഞ്ചായത്തിൽ എത്തിയത്. തുടർന്ന് ഉടമയെ പഞ്ചായത്തിൽ വിളിച്ചു വരുത്തിയ നടത്തിയ ചർച്ചയിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് വരുന്നതുവരെ ഫാക്ടറിയുടെ പണി നിറുത്തിവയ്ക്കാൻ ധാരണ വരുത്തി സമരം അവസാനിപ്പിക്കുകയായിരുന്നു. ജനകീയ സമരസമിതി നേതാക്കളായ പി.ജോർജുകുട്ടി, ജെ. വിജയകുമാർ,പി. എസ്. പ്രശോഭ,ശശി മടന്തകോട്, വിജയകുമാർ, എസ്. അശോകൻ, രാജീവ്, സനൽ, പ്രദീപ് പണിക്കർ,അനീഷ് ചന്ദ്രൻ, അനൂപ്.കെ. രാജ്, അരുൺ ലാൽ, എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
നേരത്തേ പഞ്ചായത്ത് ഫാക്ടറിക്ക് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇതിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ച് നിയമാനുസൃത ലൈസൻസുകളോടെ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നേടിയിരുന്നു. വീണ്ടും പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠേന പെർമിറ്റ് റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെ ആയിരുന്നു ഇത്.