കൊല്ലം: വനിത കമ്മിഷന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ ലഭിച്ച പരാതികളിൽ അധികവും തൊഴിലിടങ്ങളിലെ പീഡനവും ഗാർഹിക പീഡനവും.ജില്ലയിൽ 80 കേസുകളാണ് പരിഗണിച്ചത്. സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്ക് തുച്ഛമായ വേതനം നൽകുന്നത് സംബന്ധിച്ച പരാതിയിൽ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് കൈമാറുമെന്ന് കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു.
സമയബന്ധിതമായി വേതന വർദ്ധനവ് ലഭിക്കാതിരിക്കുകയും തുച്ഛമായ വേതനം നൽകി അധിക ജോലി ചെയ്യിപ്പിക്കുന്നതായുമാണ് ലഭിച്ച പരാതികളിലേറെയും. അച്ഛനിൽ നിന്ന് ജീവനാംശം ലഭിക്കുന്നതിന് ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള പൂർണ ചെലവ് കമ്മിഷൻ വഹിക്കാൻ നടപടി സ്വീകരിക്കുമെന്നും അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. പരിഗണിച്ച കേസുകളിൽ ആറെണ്ണം പൊലീസ് അന്വേഷണത്തിന് കൈമാറി. 24 കേസുകൾ തീർപ്പാക്കി. 50 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.