കൊല്ലം: പല്ല് കൊഴിഞ്ഞ മോണകാട്ടിയുള്ള ചിരിക്ക് പകരം വൃദ്ധർക്ക് ഇനി നിരയൊത്ത പല്ലുകാട്ടി ചിരിക്കാം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ് കഴിഞ്ഞവർക്ക് സൗജന്യമായി കൃത്രിമ പല്ല് വച്ചുനൽകുന്ന 'മന്ദഹാസം" പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് കൊല്ലം ജില്ലയിലാണ്. 62 പേരാണ് പല്ലുമാറ്രിവയ്ക്കൽ പൂർത്തിയാക്കിയത്. ഈ സാമ്പത്തിക വർഷം അപേക്ഷക്ഷണിച്ച് രണ്ടുമാസത്തിനുള്ളിൽ തന്നെ 41 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 15 ഓളം അപേക്ഷകൾ അംഗീകരിച്ചു. ബാക്കിയുള്ളവ പരിശോധിച്ച് വരികയാണ്. സാമൂഹ്യനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
സർക്കാർ ആശുപത്രികളിലെ ദന്തൽ ഡോക്ടർമാർ ശുപാർശ ചെയ്യുന്ന അപേക്ഷകൾ സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ നൽകണം. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ആശുപത്രിയിലെ ദന്തൽ ഡോക്ടർ എന്നിവർ ഉൾപ്പെടുന്ന സമിതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും.
ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആശുപത്രികൾ വഴി പദ്ധതി നടപ്പാക്കും. ജില്ല ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരം ജില്ലയിൽ പല്ലുവയ്ക്കാൻ സൗകര്യമുള്ളത്.
സൗജന്യമായി വെപ്പ് പല്ല് വയ്ക്കാം
അക്ഷയകേന്ദ്രങ്ങളിലൂടെ സുനീതി പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്
ബി.പി.എൽ റേഷൻ കാർഡ് പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവരെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ശാരീരിക ക്ഷമതയുണ്ടെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം
സർക്കാർ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാർക്ക് പ്രത്യേക പരിഗണന
ജില്ല സാമൂഹികനീതി ഓഫീസിൽ നിന്നും ആശുപത്രിയിൽ നിന്നും വിവരം അർഹരെ അറിയിക്കും
പല്ലിന്റെ അളവെടുത്താൽ ഒരു മാസത്തിനകം പുതിയ പല്ലിന്റെ സെറ്റ് സ്ഥാപിക്കും
തുടർന്നുള്ള പരിചരണവും ആശുപത്രിയിൽ ലഭിക്കും
പദ്ധതി ആരംഭിച്ചത് - 2016ൽ
ചികിത്സാ സഹായം ₹ 5000
കഴിഞ്ഞ വർഷം മുതൽ ₹ 10000
'മന്ദഹാസം' പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതൽ പേർ പദ്ധതി പ്രയോജനപ്പെടുത്തണം.
എ.കെ.ഹരികുമാരൻ നായർ
ജില്ലാ ഓഫീസർ, സാമൂഹ്യനീതി വകുപ്പ്