കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ് അന്വേഷിച്ച ഉദ്യോദഗസ്ഥനായ ജോർജ് കോശിയെ ഇന്ന് വീണ്ടും വിസ്തരിക്കും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജി ജി.ഗോപകുമാറാണ് വാദം കേൾക്കുന്നത്. കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) ബാധകമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാദം ഇന്നും തുടരും.
സമയപരിധി വിഷയത്തിലെ അവ്യക്തത നീക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വീണ്ടും മൊഴിയെടുക്കുന്നത്. കേസ് അന്വേഷണം പൂർത്തിയാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ ശുപാർശയും തുടർന്ന് ശുപാർശ അംഗീകരിച്ചുള്ള നടപടിയുമുണ്ടാകണം. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം കേസിൽ ബാധകമാക്കാൻ സമയപരിധിയുണ്ടെന്നും കേസിൽ ഈ സമയപരിധി പാലിച്ചില്ലെന്ന് പ്രതിഭാഗം വാദിച്ചു. അതേസമയം നിശ്ചിത സമയത്തിനുള്ളിൽ ശുപാർശ സമർപ്പിച്ചെന്നും അത് അനുവദിച്ചുള്ള ഉത്തരവ് സമയപരിധിക്കുള്ളിൽ എത്തിയെന്നുമാണ് പ്രോസിക്യൂഷൻ വാദം.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി. 2016 ജൂൺ 15ന് രാവിലെ 10.50ന് കളക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതിക്ക് മുന്നിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷാംസൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ.